നമ്മൾ കണ്ട് ശീലിച്ച സിനിമ വഴികളിൽ നിന്ന് മാറി സഞ്ചരിക്കുന്ന സിനിമയാണ് ലാംബ്. സംഭാഷണങ്ങൾ നന്നേ കുറവുള്ള ചിത്രത്തിൽ ദൃശ്യങ്ങളാണ് നമ്മളോട് കഥ പറയുന്നത്. ചിത്രം തുടങ്ങി ഏറെ നേരമായിട്ടും എന്താണ് സംഭവിക്കുന്നത് മനസ്സിലാക്കാൻ പലരും പാട് പെടുന്നുണ്ടാവും. അത്തരമൊരു അഖ്യാന രീതിയാണ് സംവിധായകൻ വാൾഡിമർ ജോഹാൻസൺ ചിത്രത്തിൽ അവലംബിച്ചിരിക്കുന്നത്.
കർഷകരായ മരിയയുടെയും ഇങ്വാറിന്റെയും ജീവിതത്തിൽ നടക്കുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തിന്റെ കഥയ്ക്ക് ആധാരം. അധികവും നിശ്ശബ്ദത നിഴലിക്കുന്ന ചിത്രം ഇരുവരുടെയും മൂകമായ ജീവിതത്തെയും സൂചിപ്പിക്കുന്നുണ്ട്. പോയ കാലത്തിന്റെ അനുഭവങ്ങൾ അവരുടെ ജീവിതം ഇങ്ങനെ ആക്കിയതാവണം. ഒരു കുഞ്ഞിനെ ഇവർക്ക് നഷ്ടപ്പെട്ടിരുന്നു എന്ന് ദൃശ്യങ്ങളിലൂടെ സംവിധായകൻ പറയുന്നുണ്ട്. ഇങ്ങനെയുള്ള അവരുടെ ജീവിതത്തിലേക്ക് ഒരു ആട്ടിൻകുട്ടിയുടെ കടന്നുവരുന്നു.
ഒരു പേരിട്ട് അവർ അതിനെ സ്വന്തം കുഞ്ഞിനെ പോലെ വളർത്താൻ തുടങ്ങി. ചിത്രം അല്പം മുന്നോട്ട് പോയ ശേഷമാണ് അത് പാതി മനുഷ്യനും പാതി ആടുമായ ജീവിയാണെന്ന് പ്രേക്ഷകർ മനസ്സിലാക്കുന്നത്. വർഷങ്ങൾക്കുശേഷം ഇങ്‌വാറിന്റെ സഹോദരൻ പീറ്റർ അവരുടെ വീട്ടിലേക്ക് എത്തുന്നു. ദമ്പതികൾ വളർത്തുന്ന ജീവിയുടെ സത്യാവസ്ഥ ആദ്യമൊന്നും ഉൾകൊള്ളാൻ പീറ്ററിന് കഴിയുന്നില്ല. സമാധാനപരമായി നീങ്ങിക്കൊണ്ടിരുന്ന ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ വന്നവൻ ആണോ പീറ്റർ എന്ന് മരിയയ്ക്കും ഇങ്ങ്‌വാറിനും പേടിയുമുണ്ട്.
അവസാന ഭാഗത്തോട് അടുക്കുമ്പോ ചിത്രത്തിന് നിഗൂഢതയുടെ അകമ്പടിയുണ്ട്. സംഭാഷണങ്ങളെക്കാൾ ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാക്കേണ്ട സിനിമ അവസാനിക്കുമ്പോൾ പ്രേക്ഷകരുടെ അനുഭവവും വേറിട്ട് നിൽക്കും. പ്രധാന കഥാപാത്രമായ മരിയയെ അവതരിപ്പിച്ച നൂമി റപേസിന്റെ പ്രകടനം ചിത്രത്തെ ഒരു പടി മുകളിലെത്തിച്ചു എന്ന് നിസ്സംശയം പറയാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |