ന്യൂഡൽഹി: കെ-റെയിലുമായി ബന്ധപ്പെട്ട വിവിരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ‌്ക്ക് ശേഷം ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഞങ്ങൾ പറഞ്ഞകാര്യങ്ങൾ അതീവ താൽപര്യത്തോടെയാണ് പ്രധാനമന്ത്രി കേട്ടത്. പ്രതികരണങ്ങൾ ആരോഗ്യകരമായിരുന്നു. റെയിൽവേ മന്ത്രിയുമായി കാര്യങ്ങൾ ചർച്ച ചെയ്യാമെന്നും, എന്താണ് ചെയ്യാൻ പറ്റുകയെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. ഔദ്യോഗികമായി അല്ലെങ്കിലും റെയിൽവേ മന്ത്രിയെയും കണ്ടുവെന്നും പ്രധാനമന്ത്രിയെ കണ്ട കാര്യം അദ്ദേഹത്തോട് വ്യക്തമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ നിലവിലെ സൗകര്യങ്ങൾ ആധുനിക കാലത്തെ സൗകര്യങ്ങളുമായി തട്ടിച്ചുനോക്കിയാൽ വളരെ അപര്യാപ്‌തമാണ്. ഉയർന്ന വാഹന സാന്ദ്രത, വളവുകളുടെ ആധിക്യം, ഭൂപ്രകൃതിയുടെ കയറ്റിറക്കങ്ങൾ തുടങ്ങിയവയെല്ലാം റോഡ് ഗതാഗതത്തിന്റെ സുരക്ഷയെ ബാധിക്കുന്നുണ്ട്. യാത്രയ‌്ക്ക് വേണ്ടിവരുന്ന സമയവും വലിയ പ്രശ്നമാണെന്ന് കെ- റെയിലിനെ അനുകൂലിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി.
ദേശീയപാത സ്ഥലമെടുപ്പ് വൈകിച്ചത് ബാദ്ധ്യത വർദ്ധിപ്പിച്ചു. അതുകൊണ്ടാണ് സ്ഥലമെടുപ്പിന്റെ 25 ശതമാനം സംസ്ഥാനത്തിന് വഹിക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം-കാസർകോട് യാത്രയ‌്ക്ക് നിലവിൽ വേണ്ടി വരുന്ന 12-13 മണിക്കൂർ സമയം, സിൽവർ ലൈൻ യാഥാർത്ഥ്യമാകുമ്പോൾ നാലു മണിക്കൂറായി ചുരുങ്ങും. ഏറ്റവും സുരക്ഷിതമായ യാത്രാ സംവിധാനം എന്നതാണ് മറ്റൊരു പ്രത്യേകത.
വർദ്ധിച്ച അന്തരീക്ഷമലീനീകരണത്തിന് കാരണമാകുന്ന റോഡ് ഗതാഗതത്തിന് ബദലാണ് സിൽവർ ലൈൻ. 63941 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. വിദേശവായ‌്പ ലഭ്യമാക്കുന്നതിന് നടപടിക്രമങ്ങൾ നടന്നുവരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
കെ- റെയിൽ വിജയകരമായി നടപ്പാക്കും. എല്ലാ പാരിസ്ഥിതിക ആശങ്കകളെയും കണക്കിലെടുത്തുകൊണ്ടാകും പദ്ധതി നടപ്പാക്കുക. പരിസ്ഥിതിലോല പ്രദേശങ്ങളിൽ കൂടി സിൽവർ ലൈൻ കടന്നുപോകുന്നില്ല. ജലാശയങ്ങളുടെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടാതിരിക്കാൻ ഓവ് ചാലുകളും പാസേജുകളുമൊരുക്കുമെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
സാമൂഹിക ആഘാതപഠനത്തിനുള്ള സർവേയാണ് നടക്കുന്നത്. ഭൂമി ഏറ്റെടുക്കാനുള്ള സർവേയല്ലിത്. സാമൂഹിക ആഘാതപഠനവും കഴിഞ്ഞു മാത്രമേ ഭൂമി ഏറ്റെടുക്കുന്നത് ആരംഭിക്കൂ. അടുത്ത 50 വർഷത്തെെ യാത്രാ സൗകര്യങ്ങൾ കെ റെയിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |