ആലപ്പുഴ : ഫ്ലോട്ടിംഗ് ബ്രിഡ്ജുള്ള സംസ്ഥാനത്തെ ആദ്യ ബീച്ചെന്ന ഖ്യാതി ആലപ്പുഴയ്ക്ക് നഷ്ടമായി. ആലപ്പുഴ തീരത്ത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കാനുള്ള സ്വകാര്യ സംരംഭകരുടെ നീക്കം, തീരദേശപരിപാലന നിയമത്തിലും നടപടിക്രമങ്ങളുടെ നൂലാമാലകളിലും തട്ടി വീഴുകയായിരുന്നു.
എന്നാൽ, ആലപ്പുഴയിൽ പരാജയപ്പെട്ടെങ്കിലും കോഴിക്കോട്ടെ ബേപ്പൂർ ബീച്ചിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് കഴിഞ്ഞ ദിവസം സ്ഥാപിച്ചു. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ടൂറിസം പ്രൊമോഷൻ കൗൺസിലും, ബേപ്പൂർ പോർട്ട് അതോറിട്ടിയും മുൻകൈയെടുത്താണ് യുവസംരംഭകരുടെ ഉദ്യമത്തിന് പച്ചക്കൊടി കാട്ടിയത്. ഇതോടെ ആലപ്പുഴയ്ക്ക് കിട്ടേണ്ടിയിരുന്ന ഖ്യാതി ബേപ്പൂരിന് സ്വന്തമായി.
ജനുവരി അവസാനം ആലപ്പുഴ ബീച്ചിൽ പ്രവർത്തനമാരംഭിക്കാനെത്തിച്ച ഫ്ലോട്ടിംഗ് പാലവും അനുബന്ധ സാമഗ്രികളും, നിയമ തടസം മൂലം നിലവിൽ ചേർത്തലയിലെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയാണെന്നാണ് സംരംഭകരും നഗരസഭാധികൃതരും പറയുന്നത്. സി.ആർ.ഇസഡ് നിബന്ധനകൾ ഉറപ്പാക്കിയുള്ള സർട്ടിഫിക്കറ്റ് ലഭിക്കുന്ന പക്ഷം ആലപ്പുഴയിലും പ്രവർത്തനമാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുവ സംരംഭകർ. തൃശൂരിലെ പ്രവാസി കൂട്ടായ്മയായ കാപ്‌ച്വർ ഡേയ്സ് അഡ്വഞ്ചറാണ് ടൂറിസം ആൻഡ് വാട്ടർ സ്പോർട്സ് സംരംഭത്തിന് പിന്നിൽ.
ഇവിടെ വടിയെടുത്തു, അവിടെ വരവേറ്റു
മുൻകൂർ അനുമതി തേടിയില്ല, തീരദേശ പരിപാലന നിയമം പാലിക്കുന്നില്ല തുടങ്ങി പലവിധ തടസങ്ങൾ നിരത്തിയതോടെയാണ് ആലപ്പുഴ ബീച്ചിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കാൻ കഴിയാതിരുന്നത്. എന്നാൽ, ബേപ്പൂരിലാകട്ടെ ഈ സംരംഭത്തെ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ബേപ്പൂരിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തുറന്നുകൊടുത്തെന്ന വിവരം അറിഞ്ഞതോടെ, ആലപ്പുഴയിലെ അധികൃതർക്കെതിരെ സോഷ്യൽ മീഡിയകളിൽ ആക്ഷേപം വ്യാപകമാണ്.
നിയമതടസങ്ങൾ മാറുന്ന മുറയ്ക്ക് ആലപ്പുഴ തീരത്തേയ്ക്കെത്തും. ബ്രിഡ്ജിന്റെ സാമഗ്രികൾ ചേർത്തലയിലെ ഗോഡൗണിൽ സൂക്ഷിച്ചിട്ടുണ്ട്. കടൽത്തീരമുള്ള പല ജില്ലകളിലും സമീപിച്ചിരുന്നു. ബേപ്പൂരിൽ അനുമതി ലഭിച്ചതിനാൽ അവിടെ ആദ്യം ആരംഭിച്ചു
- പി.ബി.നിഖിൽ, കാപ്‌ച്വർ ഡേയ്സ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |