തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാലറെക്കോഡിലെത്തി. മാർച്ച് 15ന് 89.61ദശലക്ഷം യൂണിറ്റായിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഇതിന് മുമ്പ് വരെ 2019 മാർച്ച് 19നുള്ള 88.47ദശലക്ഷം യൂണിറ്റായിരുന്നു ഉയർന്ന ഉപഭോഗം. കഴിഞ്ഞ മാസം ശരാശരി പ്രതിദിന ഉപഭോഗം 78 ദശലക്ഷം യൂണിറ്റായിരുന്നത് മാർച്ചിൽ 87 ദശലക്ഷം യൂണിറ്റിലെത്തി. ഇന്നലെ 87.87 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം.
ചൂട് കൂടിയതോടെ ജലസേചന പമ്പുകളുൾപ്പെടെ കുടിവെള്ളാവശ്യത്തിനുള്ള വൈദ്യുതി ഉപഭോഗം ഉയർന്നതും എയർകണ്ടീഷനറുകൾ, കൂളർ, ഫാൻ തുടങ്ങിയവയുടെ ഉപയോഗം കൂടിയതുമാണ് കുത്തനേയുള്ള വർദ്ധനയ്ക്ക് വഴിവച്ചത്.
വേനൽ മഴ കുറഞ്ഞതും വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉഷ്ണവാതവും കടലിൽ ചൂട് കൂടിയതുമാണ് വേനൽ കടുക്കാൻ കാരണമായത്. വേനൽമഴ കനിഞ്ഞില്ലെങ്കിൽ ചൂട് ഇനിയും കൂടും.
വേനൽക്കാലത്തെ ഉപഭോഗം മുന്നിൽക്കണ്ട് വൈദ്യുതി ബോർഡ് തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. ഡാമുകളിൽ കരുതൽ ജലമുണ്ട്. ഇടുക്കി, പമ്പ, കക്കി, ഷോളയാർ, ഇടമലയാർ, കുണ്ടല, മാട്ടുപ്പെട്ടി തുടങ്ങി ഏഴ് അണക്കെട്ടുകളിൽ 56ശതമാനം കരുതൽജലമുണ്ട്. വലിയ അണക്കെട്ടായ ഇടുക്കിയിൽ 2,363 അടിയാണ് ജലനിരപ്പ്. ബോർഡിന്റെ എല്ലാ അണക്കെട്ടുകളിലുമായി 2,246 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലമാണുള്ളത്. ജൂൺ 30 വരെ വൈദ്യുതി ഉത്പാദിപ്പിക്കാം. പ്രതിദിനം ശരാശരി 11ദശലക്ഷം വൈദ്യുതിയാണ് ഇടുക്കിയിൽ നിന്ന് ഉത്പാദിപ്പിക്കുന്നത്. ഉപഭോഗം കൂടിയതോടെ 14 ദശലക്ഷമായി കൂട്ടി. അത്യാവശ്യഘട്ടങ്ങളിൽ പവർ എക്സ്ചേഞ്ചിലൂടെ വൈദ്യുതി വാങ്ങാനാകും. 250 മെഗാവാട്ട് വൈദ്യുതിലഭ്യത കരാറിലൂടെ ഉറപ്പാക്കിയിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |