കൊച്ചി:നടൻ വിനായകന്റെ 'മീ ടൂ' പരാമർശങ്ങളിൽ പ്രതിഷേധവും വിവാദവും കനക്കുന്നു. വിനായകന്റേത് സ്ത്രീവിരുദ്ധ പരാമർശമാണെന്ന് വനിതാസംഘടനകളും സാമൂഹിക പ്രവർത്തകരും ആരോപിച്ചു.
വി.കെ. പ്രകാശ് സംവിധാനം ചെയ്ത 'ഒരുത്തീ' സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട കൊച്ചിയിലെ വാർത്താസമ്മേളനത്തിലായിരുന്നു പരാമർശങ്ങൾ. എന്താണ് മീ ടുവെന്ന് തനിക്കറിയില്ലെന്നും പത്ത് സ്ത്രീകളുമായി താൻ ശാരീരിക ബന്ധം പുലർത്തിയത് അവരുടെ സമ്മതത്തോടെയാണെന്നും വിനായകൻ പറഞ്ഞു. അത് മീ ടുവാണെങ്കിൽ ഇനിയും ചെയ്യും. താല്പര്യം തോന്നുന്ന സ്ത്രീയോട് ഇനിയും സമ്മതം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീവിരുദ്ധവും അപലപനീയവുമാണ് വിനായകന്റെ പരാമർശമെന്ന് മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത പറഞ്ഞു. വയനാട്ടിലെ ദളിത് സാമൂഹ്യപ്രവർത്തകയെ ലൈംഗികബന്ധത്തിന് നിർബന്ധിച്ചെന്ന പരാതിയിൽ വിനായകനെതിരെ കേസുണ്ട്. തനിക്ക് ആഗ്രഹം തോന്നുന്ന സ്ത്രീകളോട് ലൈംഗികബന്ധത്തിന് തയ്യാറാണോയെന്ന് ചോദിക്കുമെന്ന പരാമർശം വനിതാ മാദ്ധ്യമപ്രവർത്തകരെ ഉൾപ്പെടെ അപമാനിക്കുന്നതാണ്. സംസ്ഥാന വനിതാകമ്മിഷനോ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയോ സിനിമയിലെ വനിതാ കൂട്ടായ്‌മയോ പ്രതികരിച്ചിട്ടില്ല. വിനായകന്റെ വാക്കുകളെ ചിരിച്ച് ആസ്വദിച്ച സംവിധായകൻ വി.കെ. പ്രകാശ്, നടി നവ്യാനായർ എന്നിവരുടെ നിലപാട് പ്രതിഷേധാർഹമാണ്. വിനായകനെതിരെ കേസെടുക്കണമെന്ന് മഹിളാമോർച്ച ആവശ്യപ്പെട്ടു.
മികച്ച സ്ത്രീപക്ഷ സിനിമയുടെ പ്രചാരണത്തിനിടയിൽ സ്വന്തം വിവരക്കേടും അഹന്തയും അല്പത്തവും ഹുങ്കും ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്ത് അതിൽ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകൻ മഹാ അപമാനവും മഹാപരാജയമാണെന്ന് എഴുത്തുകാരി ശാരദക്കുട്ടി ഫേസ്ബുക്കിൽ പ്രതികരിച്ചു.
സാമൂഹികമാദ്ധ്യമങ്ങളിൽ വനിതാ മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ വിനായകനെ വിമർശിച്ചിട്ടുണ്ട്. കേസെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വിനായകനെ പിന്തുണച്ച ആക്ടിവിസ്റ്റായ ജോമോൾ ജോസഫിനെതിരെയും വിമർശനം ഉയർന്നു. മീ ടൂ ആരോപണങ്ങളിൽ പലതും സ്വാർത്ഥലക്ഷ്യത്തോടെയാണ്. വിനായകൻ പറഞ്ഞതിൽ തെറ്റില്ല. സത്യം വിളിച്ചുപറയുന്നവരെ കല്ലെറിയാൻ ആൾക്കൂട്ടം വരുമെന്നും ജോമോൾ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |