കൊച്ചി: മാരക രാസലഹരി മരുന്നുമായി കോളേജ് വിദ്യാർത്ഥി വൈറ്റില പൊന്നുരുന്നി മണ്ണാറക്കര റോഡിൽ കാക്കനംവീട്ടിൽ മനുനാഥിനെ (21) എക്സൈസ് അറസ്റ്റു ചെയ്തു. രഹസ്യമായി നടത്തപ്പെടുന്ന റേവ് പാർട്ടികളിൽ ഉപയോഗിക്കുന്ന 'പാർട്ടി ഡ്രഗ്ഗ് ' എന്ന വിളിപ്പേരുള്ള മാരകമായ മൂന്നര ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
മയക്കുമരുന്ന് വില്പനയ്ക്ക് ഉപയോഗിച്ചിരുന്ന ന്യൂജനറേഷൻ ബൈക്കും കസ്റ്റഡിയിലെടുത്തു. ആവശ്യക്കാർ പറയുന്ന സ്ഥലങ്ങളിൽ ഇടനിലക്കാർ വഴി മയക്കുമരുന്ന് എത്തിച്ച് കൊടുക്കുകയാണ് മനുനാഥ് ചെയ്തിരുന്നത്. എറണാകുളം നോർത്തിൽ പിറന്നാൾ പാർട്ടിക്ക് മയക്കുമരുന്ന് എത്തിക്കാൻ നോർത്തിൽ ഇടനിലക്കാരനെ കാത്തുനിൽക്കുമ്പോഴാണ് എക്സൈസ് പിടികൂടിയത്.
ഗോവ, ബംഗളൂരു എന്നിവിടങ്ങളിലെ സുഹൃത്തുക്കൾ വഴിയാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഗ്രാമിന് 2,000 ത്തിലേറെ രൂപയ്ക്ക് വാങ്ങി 4,000 മുതൽ 7,000 രൂപ നിരക്കിൽ മറിച്ചുവിൽക്കുകയായിരുന്നു. പാർട്ടി ഡ്രഗ്ഗ്, മെത്ത് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ രാസലഹരി 8 മുതൽ 12 മണിക്കൂർ വരെ ഉന്മാദാവസ്ഥയിൽ തുടരാൻ ശേഷിയുള്ളതാണ്. ഇവ അരഗ്രാമിൽ കൂടുതൽ കൈവശം വച്ചാൽ 10 വർഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്.
എറണാകുളം റേഞ്ച് ഇൻസ്പെക്ടർ എം.എസ്. ഹനീഫ, അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.ആർ. രാംപ്രസാദ്, സിറ്റി മെട്രോ ഷാഡോയിലെ എൻ.ഡി. ടോമി, എൻ.ജി. അജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസമാരായ ബി. ജിതീഷ്, ടി. അഭിലാഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |