കൊടുങ്ങല്ലൂർ: കൊവിഡ് മഹാമാരിമൂലം കഴിഞ്ഞ രണ്ട് വർഷമായി പൊലിമ കുറഞ്ഞെങ്കിലും ഈ വർഷം ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണിമഹോത്സവം ഗംഭീരമായി ആഘോഷിക്കാനുള്ള സംവിധാനം കൊച്ചിൻ ദേവസ്വം ബോർഡ് ഒരുക്കുന്നു.
മാർച്ച് 28ന് കോഴിക്കല്ല് മൂടൽ ചടങ്ങോടെയാണ് ഭരണി മഹോത്സവം ആരംഭിക്കുന്നത്.
അന്നേദിവസം അവകാശികളായ തച്ചോളി തറവാട്ടുകാർ, ഭഗവതി വീട്ടുകാർ എന്നിവർ കോഴിക്കല്ല് മൂടൽ ചടങ്ങ് നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ നാടിന്റെ നാനാഭാഗത്ത് നിന്നുമെത്തുന്ന ഭക്തജനങ്ങളുടെ തിരക്കായിരിക്കും ക്ഷേത്ര നഗരിയിൽ. ഏപ്രിൽ മൂന്നിനാണ് പ്രധാനചടങ്ങായ അശ്വതികാവ് തീണ്ടൽ. അന്നേദിവസം പന്ത്രണ്ടോടെ അശ്വതിപൂജയ്ക്കായി നട അടയ്ക്കും.
പിന്നീട് ദർശനം ഉണ്ടായിരിക്കില്ല. ഈ ദിവസം നാലോടെയാണ് അശ്വതി കാവുതീണ്ടൽ ആരംഭിക്കുന്നത്.
ഏപ്രിൽ പത്തിനാണ് പിന്നീട് ഭക്തർക്ക് ദർശനത്തിനായി നട തുറക്കുന്നത്. ഭരണി ദിവസങ്ങളിലെ ക്ഷേത്രദർശനത്തിനായി ക്യൂ സിസ്റ്റം ഏർപ്പെടുത്തിയിട്ടുണ്ട്. പാർക്കിംഗിനായി വേണ്ട സൗകര്യവും ഡോക്ടർമാരുടെ സേവനവും മരുന്നും ആംബുലൻസും ഒരുക്കുന്നുണ്ട്. ക്ഷേത്രവളപ്പിലും പരിസരത്തും കാമറകൾ സ്ഥാപിച്ചു.
ക്രമസമാധാനത്തിനായി പൊലീസിനും അടിയന്തരപ്രശ്‌നം നേരിടാനായി അഗ്‌നിരക്ഷാസേനയ്ക്കും ചുമതല നൽകി. എക്‌സൈസ്, സപ്ലെ വകുപ്പ്, ഭക്ഷ്യവകുപ്പ്, ലീഗൽ മെട്രോളജി വിഭാഗങ്ങൾ പരിശോധന നടത്തുന്നുണ്ട്.
റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രേ ഇന്നലെ ഉച്ചയ്ക്ക് ക്ഷേത്രവളപ്പിലെത്തി പരിശോധന നടത്തുകയും ദേവസ്വം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. ഭരണി മഹോത്സവത്തിന് എത്തിച്ചേരുന്ന എല്ലാ ഭക്തരും പൊലീസ് അധികാരികളുടേയും ദേവസ്വം ഉദ്യോഗസ്ഥരുടേയും നിർദ്ദേശം പാലിച്ച് ദർശനം നടത്തേണ്ടതാണെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എൻ.ജ്യോതി അഭ്യർത്ഥിച്ചു.
അന്തിമഹാകാളൻ കാവ് വേലയ്ക്ക്
വെടിക്കെട്ടിന് അനുമതി
ചേലക്കര : ചേലക്കര അന്തിമഹാകാളൻ കാവ് വേല മഹോത്സവത്തിന് വെടിക്കെട്ട് നടത്താൻ അനുമതി. ഉപാധികളോടെ വെടിക്കെട്ട് നടത്താൻ ഹൈക്കോടതിയിൽ നിന്നുമാണ് അനുമതി ലഭിച്ചത്. വെടിക്കെട്ട് നടത്തുന്നതിന് വേണ്ടത്ര സുരക്ഷ ഇല്ലെന്ന കാരണത്താൽ കഴിഞ്ഞ ദിവസം റവന്യൂ അധികൃതർ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് ദേശ വേല കമ്മിറ്റി ഭാരവാഹികൾ കോടതിയെ സമീപിച്ചു. നാളെയാണ് കാളവേലയ്ക്കും കരിമരുന്നിനും പ്രസിദ്ധമായ അന്തിമഹാകാളൻ കാവ് വേലാഘോഷം. ഞായറാഴ്ച പുലർച്ചെ ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നീ സമയങ്ങളിലായാണ് നാലു ദേശങ്ങൾ വെടിക്കെട്ട് നടത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |