തൃശൂർ: മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കിയതിനെത്തുടർന്ന് ജ്യേഷ്ഠനെ സഹോദരൻ കഴുത്തുഞെരിച്ചു കൊന്ന് കുഴിച്ചുമൂടിയ സംഭവം പുറംലോകമറിയുന്നത് എട്ടാംനാൾ. ഇവരുടെ വീടിനു സമീപം കുറ്റിക്കാടുകൾ നിറഞ്ഞ ഒഴിഞ്ഞ പ്രദേശത്ത് പശുവിനെ പുല്ലു തീറ്റിക്കാൻ എത്തിയവർ മണ്ണ് ഇളകി കിടക്കുന്നത് കണ്ടതാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ചേർപ്പ് മുത്തുള്ളിയാൽ തോപ്പ് കൊട്ടേക്കാട് പറമ്പിൽ പരേതനായ ജോയിയുടെ മകൻ ബാബുവാണ് (27) കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ സാബുവിനെ (25) പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തിന് ദൃക്‌സാക്ഷിയാണെങ്കിലും പുറത്തുപറയാതെ മൂടിവച്ച മാതാവ് പത്മാവതിയെ (52) കസ്റ്റഡിയിലെടുത്തെങ്കിലും ആരോഗ്യ സംബന്ധമായ കാരണങ്ങളാൽ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ 16ന് രാത്രിയിലായിരുന്നു സംഭവം.
കൊലപാതകത്തിനുശേഷം തെറ്റിദ്ധരിപ്പിക്കാൻ ബാബുവിനെ കാണാനില്ലെന്നു കാട്ടി സാബുവും അമ്മ പത്മാവതിയും ചേർന്ന് ചേർപ്പ് പൊലീസിൽ 19ന് പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ പശുവിനെ പുല്ലു തീറ്റിക്കാനെത്തിയ പ്രദേശവാസികൾ മണ്ണ് ഇളകി കിടക്കുന്നതുകണ്ട് സംശയം തോന്നി നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മണ്ണിനടിയിൽ ഹോളോബ്രിക്സ് കട്ടകൾക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ബ്ലീച്ചിംഗ് പൗഡർ വിതറിയിരുന്നു.
ഇടയ്ക്കിടെ ബാബു മദ്യപിച്ചെത്തി സഹോദരനോടും മാതാവിനോടും വഴക്കിടുമായിരുന്നു. ഇതിൽ സഹികെട്ടാണ് കൊലപ്പെടുത്തി ഒഴിഞ്ഞ പ്രദേശത്തുകൊണ്ടുപോയി കുഴിച്ചിട്ടതെന്ന് സാബു പൊലീസിന് മൊഴി നൽകി. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ് ബാബു. ഇരുവരും അവിവാഹിതരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |