കാസർകോട്: പൈവളിക സ്വദേശിയെ ഭീഷണിപ്പെടുത്തി കാറും 18000 രൂപയും തട്ടിയെടുത്ത കേസിൽ പ്രതിയായ മീയാപദവ് അടുക്കത്ത് ഗുരിഹൗസിൽ റഹിമിനെ (35) കാസർകോട് ഡിവൈ.എസ്. പിയുടെ സ്ക്വാഡും മഞ്ചേശ്വരം പൊലീസും ചേർന്ന് പിടികൂടി. ഈയാൾ മയക്കുമരുന്നുകടത്ത്, ആയുധം കടത്ത്, പൊലീസിന് നേരെ വെടിയുതിർത്തത് എന്നിവയടക്കം നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
മാർച്ച് മൂന്നിന് കാർ തട്ടിയെടുത്ത ശേഷം റഹിം കർണാടക, ആന്ധ്രാപ്രദേശ്. മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. തട്ടിയെടുത്ത കാർ മഹാരാഷ്ട്രയിൽ അപകടത്തിൽ പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം എത്തിയെങ്കിലും പ്രതി അവിടെ നിന്നും മുങ്ങിയിരുന്നു. ഈയാൾ നാട്ടിൽ എത്തിയിട്ടുണ്ടെന്നുള്ള വിവരത്തെ തുടർന്ന് മഞ്ചേശ്വരം ബായിക്കട്ടയിൽ വച്ച് ഈയാളുടെ കാർ തടയാൻ ശ്രമിച്ചെങ്കിലും മഞ്ചേശ്വരം പൊലീസിന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. എസ്.ഐ ടോണി ജെ മറ്റം, ഡ്രൈവർ പ്രവീൺ ഡിവൈ. എസ്. പി സ്ക്വാഡിൽപെട്ട നിതിൻ സാരങ് എന്നിവർ തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.പിന്നാലെ പൊലീസ് സംഘം സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |