കോഴിക്കോട്: ലോകത്തിലെ സാഹിത്യ നഗരങ്ങളുടെ ശ്രേണിയിൽ ഇടം പിടിക്കാനുള്ള കോഴിക്കോടിന്റെ ശ്രമത്തിനിടെ നഗരത്തിലെത്തിയ പ്രാഗ് സർവകലാശാലയിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധി ലുഡ്മില കൊലാഷോവ ഇന്നലെ കോർപ്പറേഷൻ ബഡ്‌ജറ്റ് സമ്മേളനത്തിനും സാക്ഷിയായി.
യുനെസ്‌കോയുടെ സിറ്റി ഒഫ് ലിറ്ററേച്ചർ പദവിയ്ക്കായുള്ള കോഴിക്കോടിന്റെ അപേക്ഷ പരിഗണനയിലുണ്ട്. ഇതിന്റെ ഭാഗമായാണ് ലോക സാഹിത്യനഗരമായി അറിയപ്പെടുന്ന ചെക് റിപ്പബ്ലിക്ക് തലസ്ഥാനനഗരിയായ പ്രാഗിൽ നിന്നു ഗവേഷണ വിദ്യാർത്ഥിനി ലുഡ്മില കോഴിക്കോട്ടെത്തിയത്. രണ്ടാഴ്ച മുമ്പ് 'കില"യിൽ എത്തിയതാണ് ഇവർ.
ഇതിനിടയ്ക്ക് നിരവധി സ്‌കൂളുകളും കോളേജുകളും സന്ദർശിച്ചതായി ലുഡ്മില പറഞ്ഞു. വായനശാലകൾ, വായനാരീതികൾ എന്നിവയെല്ലാം നേരിട്ട് കണ്ട് മനസ്സിലാക്കുന്നുണ്ട്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനെപ്പറ്റിയും പഠിക്കും. മേയ് വരെ കേരളത്തിലുണ്ടാവുമെന്ന് അവർ വ്യക്തമാക്കി.
ഡിസംബറിൽ പ്രാഗിൽനിന്നുള്ള പ്രതിനിധികളുമായി ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ് ആശയവിനിമയം നടത്തിയിരുന്നു. കില നേതൃത്വത്തിൽ പ്രാഗ് സാഹിത്യനഗര മേധാവി കാതറിൻ ബാജോയുമായുള്ള പ്രാഥമിക ആശയവിനിമയവും നടന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |