തിരുവല്ല: വരണ്ടുണങ്ങിയ തുരുത്തേൽ - കൈതമുക്ക് തോട്ടിൽ നീരൊഴുക്കാനുള്ള ജോലികൾക്ക് തുടക്കമായി. കവിയൂർ പഞ്ചായത്തിലൂടെ പോകുന്ന പനയാമ്പാല തോടിന്റെ കൈവഴിയാണ് വീണ്ടെടുക്കുന്നത്. നീർത്തട സംരക്ഷണത്തിന് മുൻകൈയെടുത്ത് കവിയൂർ പഞ്ചായത്ത് ലോക ജലദിനത്തിൽ പദ്ധതിക്ക് തുടക്കമിട്ടു. വർഷങ്ങളായി മണ്ണുനിറഞ്ഞ് കാടുപിടിച്ച് നീരൊഴുക്ക് നിലച്ചുകിടക്കുന്ന തോടാണിത്. പാടത്തിന്റെ നടുവിൽ തോട് തിരിച്ചറിയാൻപോലും പറ്റാത്തവിധം കാടുമൂടിയ നിലയിലായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളെ പങ്കെടുപ്പിച്ചാണ് പുനരുജ്ജീവന പ്രവൃത്തികൾ പൂർത്തിയാക്കുക. ഇവിടുത്തെ വെണ്ണീർവിള പുഞ്ചയുടെ ജീവനാഡിയായ തോടാണിത്. വറ്റിവരണ്ട് തോട് നാശോന്മുഖമായതോടെ ഇവിടത്തെ പാടശേഖരങ്ങളിൽ നെൽകൃഷിക്ക് വെള്ളമെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ആദ്യഘട്ടമായി കാട് വെട്ടിനീക്കി തോട് തെളിക്കും. തുടർന്ന് ആഴവും വീതിയും കൂട്ടി നീരൊഴുക്ക് സുഗമമാക്കുന്ന ജോലികൾ ചെയ്യും. കൃഷിക്ക് ജലസേചനത്തിനുള്ള സൗകര്യങ്ങളും ക്രമീകരിക്കും. നാലാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്. രണ്ടാംഘട്ടത്തിൽ കയർഭൂവസ്ത്രം വിരിച്ച് തോടിന്റെ സംരക്ഷണം ഉറപ്പാക്കും. തുരുത്തേൽ - കൈതമുക്ക് തോടിന്റെ പുനരുജ്ജീവനത്തോടെ നെൽകൃഷിക്ക് ജലസേചന പ്രശ്‌നത്തിന് ഏറെക്കുറെ പരിഹാരമാകും. തോട് തെളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് അസിസ്റ്റന്റ് എൻജിനീയർ പ്രണവ്, രമാ മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |