ന്യൂഡൽഹി: കെ റെയിലിനെതിരെ മുദ്രാവാക്യം വിളിച്ച് പാർലമെന്റിന് സമീപം വിജയ്ചൗക്കിൽ പ്രകടനമായി നീങ്ങിയ യു.ഡി.എഫ് എംപിമാരെ ഡൽഹി പൊലീസ് തടഞ്ഞത് കൈയാങ്കളിയിൽ അവസാനിച്ചു. വിഷയം പാർലമെന്റിന്റെ ഇരുസഭകളിലും ഉന്നയിച്ച എംപിമാർ ഡൽഹി പൊലീസിനെതിരെ അവകാശ ലംഘനത്തിന് പരാതി നൽകി.
ഇന്നലെ രാവിലെ 10.30ന് പാർലമെന്റ് സമ്മേളനം തുടങ്ങും മുമ്പ് കെ റെയിൽ വിഷയത്തിൽ ദൃശ്യമാദ്ധ്യമങ്ങളുമായി സംസാരിച്ച ശേഷം എംപിമാരായ കെ.സി. വേണുഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, കെ. മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, ടി.എൻ. പ്രതാപൻ, വി. കെ. ശ്രീകണ്ഠൻ, , ഡീൻ കുര്യാക്കോസ്, രമ്യഹരിദാസ്, ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദു സമദ് സമദാനി എന്നിവർ പ്രകടനമായി നീങ്ങുമ്പോഴായിരുന്നു സംഭവം. ബാരിക്കേഡ് മാറ്റി പാർലമെന്റ് കവാടത്തിലേക്ക് നീങ്ങിയ എംപിമാരെ പൊലീസ് തടഞ്ഞു. എംപിമാർ മുന്നോട്ട് പോകാൻ ശ്രമിച്ചപ്പോൾ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഐഡി കാർഡ് കാട്ടി തങ്ങൾ എംപിമാരാണെന്നും പാർലമെന്റിലേക്ക് പോകുകയാണെന്നും പറയുന്നുണ്ടായിരുന്നു. പിന്നീട് ഉന്നത ഉദ്യോഗസ്ഥരെത്തി എംപിമാരെ കടത്തിവിട്ടു.
തന്നെ സ്ത്രീയെന്ന പരിഗണന നൽകാതെ പുരുഷ പൊലീസ് കൈയേറ്റം ചെയ്തെന്ന് ആലത്തൂർ എംപി രമ്യഹരിദാസ് പരാതിപ്പെട്ടു. പൊലീസ് കൈയേറ്റം ചെയ്തെന്ന് ഹൈബി ഈഡനും പറഞ്ഞു.
പിന്നീട് രാജ്യസഭയിൽ കെ.സി. വേണുഗോപാലും ലോക്‌സഭയിൽ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ എന്നിവരും വിഷയം ഉന്നയിച്ചു. സ്‌പീക്കർ ഒാം ബിർള ചേംബറിൽ എംപിമാരെ വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം പരാതി എഴുതി വാങ്ങി. രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിനും എംപിമാർ പരാതി നൽകി.
ഡൽഹി പൊലീസ് പറയുന്നത്:
അതീവ സുരക്ഷാമേഖലയിൽ മുൻകൂട്ടി അറിയിക്കാതെ കുറച്ച് ആളുകൾ പാർലമെന്റ് ഭാഗത്തേക്ക് പോകുന്നത് കണ്ട് തടയുകയായിരുന്നു. എംപിമാരാണെന്ന് പറഞ്ഞെങ്കിലും തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടപ്പോൾ കാണിച്ചില്ല. തുടർന്നാണ് തടഞ്ഞത്. പാർലമെന്റൽ നിന്ന് കൂടുതൽ പൊലീസ് എത്തി അവരെ തിരിച്ചറിഞ്ഞ ശേഷം കടത്തിവിട്ടു. ആരെയും കൈയേറ്റം ചെയ്‌തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |