കൊല്ലം: കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തമ്മിൽ സിൽവർ ലൈനിൽ ഒത്തുതീർപ്പുണ്ടാക്കാൻ കഴിഞ്ഞ ഒരാഴ്ചയായി ചിലർ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൊല്ലത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഒരു സുപ്രഭാതത്തിൽ അവസാനിപ്പിക്കാൻ കാരണക്കാരായ അതേ ഇടനിലക്കാരാണ് ഇരു സർക്കാരുകളെയും സിൽവർ ലൈനിൽ ഒത്തുതീർപ്പിലെത്തിക്കാൻ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തുന്ന ദിവസമാണ് പാർലമെന്റിന് മുന്നിൽ എം.പിമാർക്കെതിരെ പൊലീസ് ആക്രമണമുണ്ടായത്. ഇതിന് പിന്നിൽ ഇതേ ഇടനിലക്കാരുണ്ടോയെന്ന് അന്വേഷിക്കണം.
മന്ത്രി സജി ചെറിയാൻ വീട് ഒഴിവാക്കാൻ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്നത് തെളിവ് സഹിതമാണ് തിരുവഞ്ചൂർ ആരോപിച്ചത്. വേറെ പലർക്ക് വേണ്ടിയും അലൈൻമെന്റ് മാറ്റിയതിന്റെ വിവരങ്ങൾ ഉടൻ പുറത്തുവരും.
മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട ശേഷം നടത്തിയ പ്രതികരണത്തിൽ പുതുതായി ഒന്നുമില്ല. പഴയ കാര്യങ്ങൾ ആവർത്തിക്കുകയാണ്. ഡി.പി.ആർ അബദ്ധ പഞ്ചാംഗമാണ്.
പദ്ധതി ചെലവ് 64,000 കോടി രൂപയാണെന്നാണ് പറയുന്നത്. മുഖ്യമന്ത്രിക്ക് എവിടെനിന്ന് ഈ കണക്ക് കിട്ടി? എസ്റ്റിമേറ്റ് ഇല്ലാതെ എങ്ങനെയാണ് 64000 കോടി ചെലവാകുമെന്ന് പറയുന്നത്. കള്ളക്കണക്കുകളാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |