ഹാമിൽട്ടൺ : വനിതാ ലോകകപ്പിൽ ദക്ഷിണാഫ്രിക്ക – വെസ്റ്റിൻഡീസ് മത്സരം മഴമൂലം പൂർത്തിയാക്കാനാകാതെ പോയതോടെ ഇന്ത്യയുടെ സെമിഫൈനൽ സാദ്ധ്യതകൾക്ക് മേൽ കരിനിഴൽ. ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്ക് സെമി ഉറപ്പായപ്പോൾ ഇന്ത്യയ്ക്ക് ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചേ മതിയാവൂ എന്ന സ്ഥിതിയായി.
ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും പോയിന്റ് പങ്കുവച്ചതിന് പിന്നാലെ ഇംഗ്ലണ്ട് പാക്കിസ്ഥാനെ തോൽപ്പിക്കുകയും ചെയ്തതോടെ ഇന്ത്യ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. ദക്ഷിണാഫ്രിക്ക ഒൻപതു പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി സെമി ഉറപ്പാക്കി. വെസ്റ്റിൻഡീസ് ഏഴു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി. ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമെത്തി. ഇതോടെയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് വീണത്.
ഇന്ത്യയുടെ സാദ്ധ്യതകൾ ഇങ്ങനെ
വെസ്റ്റിൻഡീസ് ഏഴു പോയിന്റുമായാണ് മൂന്നാം സ്ഥാനത്തുള്ളത്. എന്നാൽ മത്സരങ്ങൾ പൂർത്തിയായത് അവർക്ക് തിരിച്ചടിയാണ്.
ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും ആറു പോയിന്റ് വീതമുണ്ട്. മാത്രമല്ല, ഇരു കൂട്ടർക്കും ഓരോ മത്സരങ്ങളും ബാക്കിയാണ്. അവസാന മത്സരങ്ങളിൽ ഇരു ടീമുകൾക്കും വിജയം നേടാനായാൽ വിൻഡീസിനെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി സെമി കളിക്കാം.
ഞായറാഴ്ച ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ ഇംഗ്ലണ്ട് ദുർബലരായ ബംഗ്ലദേശിനെ നേരിടും. ജയിച്ചാൽ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും സെമി ഉറപ്പിക്കാം.
അവസാന മത്സരത്തിൽ തോറ്റാലും ഇന്ത്യയ്ക്ക് നേരിയ സാധ്യത ബാക്കിയാണ്. ഇംഗ്ലണ്ട് ബംഗ്ലദേശിനോട് വൻമാർജിനിൽ തോൽക്കണമെന്നു മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |