ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ആർ.സി. ലഹോട്ടി (81) അന്തരിച്ചു. ബുധനാഴ്ച ഡൽഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 1962ൽ അഭിഭാഷകനായി എൻറോൾ ചെയ്ത ലഹോട്ടി 1988 ൽ മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ അഡിഷണൽ ജഡ്ജിയായി നിയമിതനായി. തുടർന്ന് 1994 മുതൽ 1998 വരെ ഡൽഹി ഹൈക്കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ചു. 1998 ൽ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ട അദ്ദേഹം 2004 ജൂൺ ഒന്നിന് ഇന്ത്യയുടെ 35 ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2005 നവംബർ 1ന് വിരമിക്കുന്നത് വരെ 17 മാസക്കാലം ലഹോട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു. ടെലികോം കമ്പനിയായ വോഡഫോണുമായുള്ള നികുതി തർക്ക കേസിൽ കേന്ദ്രസർക്കാർ ജസ്റ്റിസ് ലാഹോട്ടിയെ ആർബിട്രേറ്ററായി നിയമിച്ചിരുന്നു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ മുൻ സ്വതന്ത്ര ഡയറക്ടർ കൂടിയാണ് അദ്ദേഹം. ഭാര്യ കൗസല്യ ലഹോട്ടി.
ലഹോട്ടിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവും അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |