തിരുവനന്തപുരം: രാജ്യസഭയിലേക്ക് കേരളത്തിൽ നിന്നുള്ള മൂന്ന് ഒഴിവുകളിലേക്ക് ജെബി മേത്തർ (കോൺഗ്രസ്), എ.എ. റഹീം (സി.പി.എം), പി. സന്തോഷ് കുമാർ (സി.പി.ഐ) എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം ഇന്നലെ വൈകിട്ട് മൂന്നിന് അവസാനിച്ചതോടെയാണ് മൂന്ന് പേരെയും വിജയികളായി പ്രഖ്യാപിച്ചത്. മൂന്ന് മണി കഴിഞ്ഞതോടെ തിരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ നിയമസഭാ അഡിഷണൽ സെക്രട്ടറി കവിത ഉണ്ണിത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിയ ശേഷം മൂന്ന് പേരെയും വിജയികളായി പ്രഖ്യാപിച്ചു. പ്രഖ്യാപന സമയത്ത് ഹാജരായിരുന്ന ജെബി മേത്തർ ഇലക്‌ഷൻ സർട്ടിഫിക്കറ്റ് കൈപ്പറ്റി. റഹീമും സന്തോഷും പിന്നീട് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങും.
മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയായ ജെബി മേത്തർ (43) രാജ്യസഭാ സ്ഥാനാർത്ഥിയായതോടെ ആലുവ നഗരസഭാംഗത്വം രാജിവച്ചിരുന്നു. നഗരസഭയിൽ അവർ ഉപാദ്ധ്യക്ഷയുമായിരുന്നു. എൽഎൽ.ബി, എൽഎൽ.എം ബിരുദധാരി. 2016-20ൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി. 2013 മുതൽ 16വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി. ഇന്ത്യൻ ലായേഴ്സ് കോൺഗ്രസ് കേരളഘടകം സെക്രട്ടറിയായിരുന്നു.
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായ എ.എ. റഹിം (40) ഇക്കഴിഞ്ഞ കൊച്ചി സംസ്ഥാനസമ്മേളനത്തിൽ വച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായി. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കൽ തൈയ്ക്കാട് സ്വദേശിയാണ്.
എ.ഐ.വൈ.എഫ് ദേശീയ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായി ഡൽഹിയിൽ പ്രവർത്തിച്ചിട്ടുള്ള സന്തോഷ് കുമാർ (51) നിലവിൽ സി.പി.ഐയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമാണ്. കണ്ണൂർ സർവകലാശാലാ സിൻഡിക്കേറ്റംഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |