ബ്രസൽസ് : ഇന്നലെ നടന്ന നാറ്റോ, ജി 7, യൂറോപ്യൻ യൂണിയൻ ഉച്ചകോടികളുടെ ഭാഗമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിലെത്തി. ബൈഡൻ ഇന്ന് യുക്രെയിന്റെ അയൽരാജ്യമായ പോളണ്ടിലെത്തും. അതേ സമയം, കിഴക്കൻ മേഖലകളിലെ പ്രതിരോധം ശക്തമാക്കാൻ യു.എസിന്റേ നേതൃത്വത്തിലുള്ള നാറ്റോ നേതാക്കൾ ഇന്നലെ ചേർന്ന യോഗത്തിൽ ധാരണയായി.
2023 സെപ്റ്റംബർ 30 വരെ നിലവിലെ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൽറ്റൻബർഗ് തന്നെ തുടരാനും യോഗത്തിൽ ധാരണയായി. യുക്രെയിന് മീതെ വ്യോമനിരോധ മേഖല പ്രഖ്യാപിക്കുന്നത് റഷ്യയോട് നേരിട്ട് ആക്രമണത്തിന് തയാറാകുന്നതിന് തുല്യമാണെന്ന് സ്റ്റോൽറ്റൻബർഗ് ഇന്നലെയും ആവർത്തിച്ചു.
യുക്രെയിന്റെ സുഹൃത്ത് ആരാണെന്ന് നാറ്റോ, ജി 7, യൂറോപ്യൻ യൂണിയൻ ഉച്ചകോടികളുടെ ഫലത്തോടെ അറിയാനാകുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. നാറ്റോ അടിയന്തര യോഗത്തിൽ വെർച്വലായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യ യുക്രെയിനിൽ നിരോധിത ഫോസ്ഫറസ് ബോംബുകൾ പ്രയോഗിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിധികളില്ലാതെ യുക്രെയിന് സൈനിക സഹായം ലഭ്യമാക്കണമെന്നും സെലെൻസ്കി നാറ്റോ നേതാക്കളോട് ആവശ്യപ്പെട്ടു.
റഷ്യയ്ക്കെതിരെ യു.എൻ പ്രമേയ വോട്ടെടുപ്പ്
യുക്രെയിനിൽ റഷ്യ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുന്നതായി ആരോപിച്ച് 90 രാജ്യങ്ങളുടെ പിന്തുണയോടെയുള്ള പ്രമേയത്തിന് മേലുള്ള വോട്ടെടുപ്പ് ഇന്നലെ യു.എൻ ജനറൽ അസംബ്ലിയിൽ നടന്നു. ഇന്ത്യയടക്കം 38 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. റഷ്യയടക്കം 5 രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തു. 140 വോട്ടുകളോടെ പ്രമേയം പാസായി.
സിവിലിയൻമാർ, വീടുകൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവയ്ക്കെതിരെ നടത്തുന്ന ആക്രമണങ്ങൾ റഷ്യ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
അതേ സമയം, യുക്രെയിനിലെ മാനുഷ്യക പ്രതിസന്ധി സംബന്ധിച്ച് ബുധനാഴ്ച റഷ്യ അവതരിപ്പിച്ച യു.എൻ രക്ഷാസമിതി പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. റഷ്യയും ചൈനയും മാത്രമായിരുന്നു അനുകാല വോട്ട് രേഖപ്പെടുത്തിയത്. അതിനാൽ പ്രമേയം പരാജയപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |