ന്യൂഡൽഹി:തുടർച്ചയായി രണ്ടാം തവണയും ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാഥിതിയായി.
യോഗി സർക്കാർ ഉത്തർപ്രദേശിൽ പുരോഗതിയുടെ മറ്റൊരു പുതിയ അദ്ധ്യായം രചിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന യാത്രയിൽ നിരവധി സുപ്രധാന നാഴികക്കല്ലുകൾ അടയാളപ്പെടുത്താൻ യോഗിയ്ക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ലക്നൗവിലെ എ.ബി.വാജ്പേയി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണ്ണർ ആനന്ദിബെൻ പട്ടേൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിമാരായി കേശവ പ്രസാദ് മൗര്യയും ബ്രജേഷ് പഥകും സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ തവണയും ഉപമുഖ്യമന്ത്രിയായിരുന്ന പ്രമുഖ ഒ.ബി.സി നേതാവായ കേശവ പ്രസാദ് മൗര്യ സിറത്ത് മണ്ഡലത്തിൽ ഇത്തവണ പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തെ വീണ്ടും ഉപമുഖ്യമന്ത്രിയാക്കി. കഴിഞ്ഞ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്ന ദിനേശ് ശർമ്മയെ മാറ്റിയാണ് പാർട്ടിയുടെ പ്രമുഖ ബ്രാഹ്മണ മുഖമായ ബ്രജേഷ് പഥകിനെ ഉപമുഖ്യമന്ത്രിയാക്കിയത്.ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന് കരുതിയ മുൻ ഉത്തരാഖണ്ഡ് ഗവർണറും പാർട്ടിയിലെ പ്രമുഖ ദളിത് മുഖവുമായ ബേബി റാണി മൗര്യയ്ക്ക് മന്ത്രി സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സംസ്ഥാന അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്, സുരേഷ് കുമാർ ഖന്ന, സൂര്യപ്രതാപ് ഷാഹി, ലക്ഷ്മി നാരായൺ ചൗധരി, ധരംപാൽ സിംഗ്, നന്ദ ഗോപാൽ ഗുപ്ത തുടങ്ങി 52 മന്ത്രിമാരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിമാരിൽ അഞ്ച് പേർ വനിതകളാണ്. പഴയ മന്ത്രിസഭയിലെ 21 പേർ വീണ്ടും മന്ത്രിമാരായി. 31 പേർ പുതുമുഖങ്ങളാണ്. അടുത്തിടെ കോൺഗ്രസിൽ നിന്നുമെത്തിയ രാഹുൽ ബ്രിഗേഡിൽ പെട്ട ജിതിൻ പ്രസാദയും കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാരിൽ 14 പേർ കാബിനറ്റ് റാങ്കുള്ളവരും 14 പേർ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരുമാണ്.കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, ധർമ്മേന്ദ്ര പ്രധാൻ, പിയൂഷ് ഗോയൽ, ഭൂപേന്ദ്ര യാദവ്, സ്മൃതി ഇറാനി, ഹർദീപ് സിംഗ് പുരി, വി.കെ സിംഗ്, അനുരാഗ് ഠാക്കൂർ, ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ, ബി.ജെ.പി മുഖ്യമന്ത്രിമാർ, സിനിമാ താരങ്ങൾ, വ്യവസായ പ്രമുഖർ തുടങ്ങി 85,000 ലധികം പേർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
@ മുസ്ലിം മുഖമായി
ഡാനിഷ് ആസാദ് അൻസാരി
യോഗി സർക്കാരിലെ പുതിയ മുസ്ലിം മുഖമാണ് ഡാനിഷ് ആസാദ് അൻസാരി. കഴിഞ്ഞ തവണ മന്ത്രിസഭയിലുണ്ടായിരുന്ന മൊഹസിൻ റാസയ്ക്ക് പകരമാണ് ബി.ജെ.പി യു പി ന്യൂനപക്ഷ മോർച്ച ജനറൽ സെക്രട്ടറിയായ അൻസാരിക്ക് നറുക്ക് വീണത്. എ. ബി.വി.പി യിലൂടെ സംഘടനാ പ്രവർത്തനം ആരംഭിച്ച ആസാദ് അൻസാരി ലഖ്നൗ സർവകലാശാലയിലെ വിദ്യാർത്ഥി നേതാവായിരുന്നു. കഴിഞ്ഞ യോഗി സർക്കാരിന്റെ കാലത്ത് ഉറുദു ഭാഷാ കമ്മിറ്റി അംഗമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |