തിരുവനന്തപുരം: സുതാര്യ രാഷ്ട്രീയപ്രവർത്തനത്തിന്റെ പ്രതീകവും സംസ്ഥാന കോൺഗ്രസിലെ തലമുതിർന്ന നേതാവുമായ തലേക്കുന്നിൽ ബഷീർ (77) അന്തരിച്ചു. നെടുമങ്ങാട് തേമ്പാംമൂട് പുല്ലമ്പാറയിലെ വസതിയിൽ ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം.
ഹൃദ്രോഗബാധിതനായ ശേഷം കുറച്ചു വർഷങ്ങളായി വീട്ടിൽ വിശ്രമത്തിലായിരുന്നു. വ്യാഴാഴ്ച രാത്രി ആഹാരം കഴിഞ്ഞ് ഉറങ്ങാൻ കിടന്ന ബഷീറിന് രാവിലെ മൂന്ന് മണിയോടെ നേരിയ ചുമയുണ്ടായി. വീണ്ടും ഉറങ്ങാൻ കിടന്നെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.
ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് രാവിലെ 8ന് കെ.പി.സി.സി ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും. പിന്നീട് തിരുവനന്തപുരം ഡി.സി.സി ഓഫീസിലും എത്തിച്ച ശേഷം ഒരു മണിയോടെ വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം വൈകിട്ട് അഞ്ചിന് പേരുമല മുസ്ലിം ജമാഅത്ത് പള്ളി കബർസ്ഥാനിൽ. വിദേശത്തുള്ള മക്കൾ എത്തേണ്ടതിനാലാണ് സംസ്കാരം ഇന്നത്തേക്ക് മാറ്റിയത്.
അന്തരിച്ച ചലച്ചിത്രതാരം പ്രേംനസീറിന്റെ ഇളയ സഹോദരി പരേതയായ സുഹറയാണ് ഭാര്യ. നിഷാന്ത് ബഷീർ (എൻജിനിയർ, ലണ്ടൻ), നിഷാന ബഷീർ (അബുദാബി) എന്നിവർ മക്കളും അർഷ (ലണ്ടൻ), സുജിത്ത്(അബുദാബി) എന്നിവർ മരുമക്കളുമാണ്.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ മുഖ്യധാരയിലേക്കെത്തിയ തലേക്കുന്നിൽ ബഷീർ പാർലമെന്റിന്റെ ഇരുസഭകളിലും സംസ്ഥാന നിയമസഭയിലും അംഗമായിരുന്നിട്ടുള്ള അപൂർവ്വം നേതാക്കളിൽ ഒരാളായിരുന്നു.1977-ൽ കഴക്കൂട്ടം അസംബ്ളി മണ്ഡലത്തിലായിരുന്നു ആദ്യ മത്സരം. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിക്ക് മത്സരിക്കാൻ വേണ്ടി രാജിവച്ചു. എക്കാലവും ആന്റണിക്കൊപ്പം തോൾചേർന്നു നിന്നു ബഷീർ.
1977ലും 1979ലുമാണ് രാജ്യസഭാംഗമായത്. 1984-ൽ ചിറയിൻകീഴ് മണ്ഡലത്തിൽ അഡ്വക്കേറ്റ് ജനറൽ ആയിരുന്ന കെ. സുധാകരനെ തോല്പിച്ച് ലോക്‌സഭയിലേക്ക്. 1989-ൽ ഇതേ മണ്ഡലത്തിൽ സുശീലാഗോപാലനെ തോല്പിച്ച് വീണ്ടും എം.പിയായി. 1991ലും 96ലും ചിറയിൻകീഴിൽ മത്സരിച്ച് പരാജയപ്പെട്ടു.
കുവൈറ്റ് യുദ്ധകാലത്ത് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള ദൗത്യം തലേക്കുന്നിലിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഏൽപ്പിച്ചത്. വിവാദമായ ബോഫോഴ്‌സ് ഇടപാട് അന്വേഷിച്ച പാർലമെന്ററി സമിതിയിലും അംഗമായിരുന്നു.
തലേക്കുന്നിൽ ബഷീറിന്റെ നിര്യാണത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അനുശോചനം രേഖപ്പെടുത്തി. ഉമ്മൻചാണ്ടി, പാലോട് രവി, എം.എം.ഹസൻ, വി.എസ്.ശിവകുമാർ, എൻ.പീതാംബരക്കുറുപ്പ്, ടി.ശരത്ചന്ദ്രപ്രസാദ്, എം.വിജയകുമാർ എന്നിവർ ഇന്നലെ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |