തിരുവനന്തപുരം: പ്രത്യേക സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിന്റ മതിൽ പട്ടാപ്പകൽ ചാടിക്കടന്ന് യുവമോർച്ച പ്രവർത്തകർ കെ-റിയിൽ കല്ല് കുഴിച്ചിട്ടതോടെ നാണംകെട്ട ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്ക് പഴുതില്ലാ സുരക്ഷയൊരുക്കാൻ നടപടി തുടങ്ങി. സി.ഐ.എസ്.എഫിന്റെ മാതൃകയിലുള്ള സംസ്ഥാന സേനയായ എസ്.ഐ.എസ്.എഫിന് ക്ലിഫ് ഹൗസിന്റെ സുരക്ഷ പൂർണമായി കൈമാറും.
ക്ളിഫ് ഹൗസിലും സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ മാത്രമായി എസ്.പി റാങ്കുള്ള ഡെപ്യൂട്ടി കമ്മിഷണറെ നിയോഗിക്കും. ഇതിനായി ഡി.സി.പിയുടെ തസ്തിക സൃഷ്ടിച്ചു കഴിഞ്ഞു. രണ്ടിടത്തെയും സുരക്ഷാ ഏകോപനവും മേൽനോട്ടവും ഈ ഉദ്യോഗസ്ഥനായിരിക്കും. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേർന്ന് ഡെപ്യൂട്ടി കമ്മിഷണർക്ക് ഓഫീസും അനുവദിക്കും. ഇസഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്.
മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ സായുധ ബറ്റാലിയനുകൾ, ലോക്കൽ പൊലീസ്, എസ്.ഐ.എസ്.എഫ്, ദ്രുതകർമ്മസേന എന്നീ വിഭാഗങ്ങളിലെ അഞ്ഞൂറോളം പൊലീസുകാരാണ് ഇപ്പോഴുള്ളത്. ഇവരുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത് പുതിയ ഡെപ്യൂട്ടി കമ്മിഷണറായിരിക്കും.
മുഖ്യമന്ത്രിയുടെ വിവിധ സുരക്ഷാവിഭാഗങ്ങൾ തമ്മിൽ ഏകോപനമില്ലെന്ന് ഡി.ജി.പി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ക്ലിഫ് ഹൗസിന്റെ സുരക്ഷാകാര്യങ്ങൾ വിലയിരുത്താൻ സെക്യൂരിറ്റി ഡി.ഐ.ജിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിക്കണമെന്ന പൊലീസ് മേധാവിയുടെ ശുപാർശയും ആഭ്യന്തരവകുപ്പ് അംഗീകരിച്ചിട്ടുണ്ട്.
ക്ലിഫ്ഹൗസിന്റെ പിറകുവശത്ത് കാമറാ നിരീക്ഷണമില്ലാത്ത മേഖലയിലെ മതിൽച്ചാടിക്കടന്നാണ് കല്ല് കുഴിച്ചിട്ടത്. കല്ലും മൺവെട്ടിയും തലേന്നു തന്നെ ഈ ഭാഗത്ത് ഒളിച്ചുവയ്ക്കാനും യുവമോർച്ച പ്രവർത്തകർക്കായി. ക്ലിഫ് ഹൗസ് പരിസരമാകെ ഉടൻ കാമറ സ്ഥാപിക്കും.
പ്രത്യേക സുരക്ഷാമേഖലകൾ
സെക്രട്ടേറിയറ്റും ക്ലിഫ്ഹൗസും പ്രത്യേക സുരക്ഷാമേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്
ജനങ്ങളുടെ പ്രവേശനത്തിനും കെട്ടിടങ്ങളുടെ ഉപയോഗത്തിനുമടക്കം നിയന്ത്രണമുണ്ട്
ക്ലിഫ് ഹൗസിനകത്തും പുറത്തുമുള്ള സേനാംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കും
ദേവസ്വം ബോർഡ് ജംഗ്ഷനിൽ നിന്ന് ക്ലിഫ് ഹൗസ് റോഡിലേക്ക് പോവാൻ കർശന പരിശോധന
ക്ലിഫ് ഹൗസിന് മുന്നിലെ ഗാർഡ് റൂമിന്റെ സൗകര്യങ്ങൾ വാച്ച് ടവറിന്റേതിനു തുല്യമാക്കി
വൈദ്യുതി മുടക്കമില്ലാതെ ലഭിക്കുന്നതിന് ഒരു ജനറേറ്റർ കൂടി സജ്ജമാക്കി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |