കല്ല്യാശേരിയിലെ ശാരാദാസിൽ നിറയെ സഖാവിന്റെ ഓർമ്മകളാണ്.നീയൊരു കമ്മ്യൂണിസ്റ്റ്കാരന്റെ ഭാര്യയാണെന്ന് ഓർമ്മവേണമെന്ന് എപ്പോഴും ടീച്ചറെ ഓർമ്മപ്പെടുത്തുമായിരുന്നു നായനാർ.ചെറുപ്രായത്തിൽ ദേശീയ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന സഖാവിന്റെ ജീവിതം ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ തുടിക്കുന്ന സാന്നിദ്ധ്യമാണ്.
കണ്ണൂർ:സഖാവിന്റെ കൂടെ പാർട്ടി കോൺഗ്രസിന് പോയ അനുഭവമുണ്ട് ഇ.കെ.നായനാരുടെ സഹധർമ്മിണി ശാരദടീച്ചർക്ക് . പാർട്ടി കോൺഗ്രസ് ഇത്തവണ കണ്ണൂരിൽ വച്ച് നടക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ടീച്ചർ പറഞ്ഞു. സഖാവിന്റെ കൂടെ ഹൈദരാബാദിലും കൊൽക്കത്തയിലും വച്ച് നടന്ന സമ്മേളനങ്ങളിലാണ് പങ്കെടുത്തിരുന്നത്.അന്ന് ഇന്നത്തെ പല മുതിർന്ന നേതാക്കളുമായി സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞു.ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ,കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവരെയെല്ലാം അന്നുണ്ടായിരുന്നു.
1939ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നതാണ് നായനാർ. 1964ൽ പാർട്ടി പിളർന്നപ്പോൾ നായനാർ സി.പി.എമ്മിൽ ചേർന്നു. 1967ൽ പാലക്കാടുനിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരള നിയമസഭയിലേക്ക് ആറ് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1980 മുതൽ 1981 വരെയും 1987 മുതൽ 1991 വരെയും 1996 മുതൽ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്റിയായിരുന്നു. 11 വർഷം ഭരണാധികാരിയായിരുന്ന ഇദ്ദേഹമാണ് ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്റി.
ഭരണകാലത്തെല്ലാം സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിൽക്കുന്നവരെ മുന്നിൽ കണ്ടുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഭരണ മികവ് ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് ശാരദ ടീച്ചർ പറഞ്ഞു.ഉയർന്ന നായർ ജന്മി കുടുംബത്തിൽ ജനിച്ചിട്ട് പോലും കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് തിരിഞ്ഞ് സാധാരണക്കാരന്റെയൊപ്പം അദ്ദേഹം നിലകൊണ്ടു. രാഷ്ട്രീയ വ്യക്തിത്വം എന്ന നിലയ്ക്കും ഭരണാധികാരി എന്ന നിലയ്ക്കും അദ്ദേഹം കേരളത്തിന് നൽകിയ സംഭാവനകളേറെയാണ്. കോളറയോടും വസൂരിയോടും മല്ലടിച്ച ജനതയ്ക്ക് അതിജീവനത്തിന്റെ കരുത്തു പകർന്നു നൽകിയ കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് സഖാവ് നായനാരുടെ ജീവിതത്തിലുടനീളമുണ്ടായത്.
ജന്മിത്വത്തിന് അന്ത്യം കുറിച്ച ഐതിഹാസിക കർഷക പോരാട്ടങ്ങളിൽ കയ്യൂരിലും മൊറാഴയിലും സഖാവിന്റെ ജ്വലിക്കുന്ന മുദ്റയുണ്ട്. നാലുവർഷത്തെ ജയിൽ ജീവിതവും, പതിനൊന്നു വർഷം വരെ നീണ്ട ഒളിവു ജീവിതവും ഉൾപ്പെട്ട ത്യാഗോജ്ജ്വലമായ ഒരു സമര കാലഘട്ടം പിന്നിട്ടാണ് നായനാർ എന്ന കമ്മ്യൂണിസ്റ്റ് ജനകോടികളുടെ ഹൃദയത്തിൽ കുടിയേറിയത്.ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മാനുഷിക മൂല്യങ്ങൾ എക്കാലവുംസഖാവ് ഉയർത്തിപ്പിടിച്ചിരുന്നു. ദരിദ്റരായ മനുഷ്യരുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കാനും അവയ്ക്ക് രാഷ്ടീയ പരിഹാരങ്ങൾ കണ്ടെത്താനും മുന്നിൽ നിന്നു.
ഭരണാധികാരി എന്ന നിലയിലും കേരള സമൂഹത്തിന്റെ വളർച്ചയിൽ അമൂല്യമായ പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്. സമ്പൂർണ്ണ സാക്ഷരത കൈവരിക്കാൻ കേരളത്തെ പ്രാപ്തമാക്കിയ മുന്നേറ്റത്തിന്റെ അമരത്ത് നായനാർ ഉണ്ടായിരുന്നു. കർഷകത്തൊഴിലാളി പെൻഷനും മാവേലി സ്റ്റോറുകളും തുടങ്ങി ദരിദ്റരായവരുടെ ക്ഷേമത്തിനു വേണ്ടി നിരവധി പദ്ധതികൾ നടപ്പാക്കാൻ അദ്ദേഹം നേതൃത്വം നൽകി. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐ.ടി പാർക്ക് കേരളത്തിൽ ആരംഭിച്ചത് നായനാരുടെ ഭരണകാലത്താണ്. സമൂഹത്തിലെ നവ ചലനങ്ങളോടുള്ള ഒരു കമ്മ്യൂണിസ്റ്റിന്റെ ക്രിയാത്മകതയും ദീർഘർശിത്വവും നിറഞ്ഞ സമീപനത്തിന്റെ ദൃഷ്ടാന്തമാണ് നമ്മുടെ ഐ.ടി വികസനത്തിന്റെ അടിത്തറയായി മാറിയ ടെക്‌നോപാർക്ക്.
ഇന്നു കാണുന്ന നിലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ എത്തിക്കുന്നത് നായനാരുടെ ഭരണകാലത്ത് നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണമാണ്. അതാതു പ്രദേശത്തെ ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലെല്ലാം അവയ്ക്ക് കൂടുതൽ ഉത്തരവാദിത്വം കൈവന്നു. തദ്ധേശ പദ്ധതികൾ ആവിഷ്‌ക്കരിച്ച് ഗ്രാമീണ വികസനം ഊർജ്ജിതപ്പെടുത്താൻ സാധിച്ചു. ഈ നയത്തിന്റെ ഭാഗമായി വളർന്നു വന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കരുത്തിലാണ് പ്രളയവും കൊവിഡിനെ ഉൾപ്പെടെയുള്ള പ്രതിസന്ധികളെ ചെറുത്തു നിൽക്കാനും മറികടക്കാനും കേരളത്തിന് കഴിഞ്ഞത്.സി.പി.എം 23 ാം പാർട്ടി കോൺഗ്രസിന് കണ്ണൂർ വേദിയാകുമ്പോൾ സഖാവിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് തിളക്കമേറുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |