കൊല്ലം: സ്വകാര്യ ബസ് സമരത്തിൽ ഗതാഗത മന്ത്രിയും സ്വകാര്യ ബസ് ഉടമകളും നിലപാടിൽ ഉറച്ചുനിന്നതോടെ പൊരിവെയിലത്ത് യാത്രക്കാരുടെ ക്യൂ രണ്ടാം ദിനവും നീണ്ടു. വാർഷിക പരീക്ഷയ്ക്ക് സ്കൂളുകളിലെത്താൻ ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ഇന്നലെയും ഏറെ ബുദ്ധിമുട്ടി.
തിരക്കേറിയ സമയങ്ങളിൽ കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ കയറിപ്പറ്റാൻ യാത്രക്കാർ പെടാപ്പാട് പെടുകയാണ്. തിങ്ങി ഞെരുങ്ങിയെത്തിയ കെ.എസ്.ആർ.ടി.സി ബസുകൾ പുതിയ യാത്രക്കാരെ കയറ്റാതിരിക്കാൻ സ്റ്റോപ്പുകളിൽ നിന്ന് മാറ്റിയാണ് നിറുത്തിയത്. കോളേജുകളിൽ കഴിഞ്ഞ രണ്ട് ദിവസമായി ഹാജർനില കുറവാണ്. സ്വകാര്യ ബസ് സമരം മുതലെടുക്കാൻ കഴിഞ്ഞ ദിവസം സമാന്തര സർവീസുകൾ കളത്തിലിറങ്ങിയിട്ടുണ്ട്. ഓട്ടോറിക്ഷകൾക്കും വിശ്രമമില്ലാതെ ഓട്ടമാണ്. ബസുകളില്ലാത്തതിനാൽ യാത്രാക്ലേശം പരിഹരിക്കാൻ കാര്യമായ ഇടപെടലിന് കെ.എസ്.ആർ.ടി.സിക്കും കഴിഞ്ഞിട്ടില്ല.
കെ.എസ്.ആർ.ടി.സിക്ക് വരുമാന വർദ്ധനവ്
സ്വകാര്യ ബസ് സമരം ആരംഭിച്ചതോടെ ജില്ലയിൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൽ വർദ്ധനവ്. കൊല്ലം ഡിപ്പോയിൽ ഈമാസം 24ന് 12,30,000 രൂപയായിരുന്നു ആകെ വരുമാനം. സ്വകാര്യ ബസ് സമരം ആരംഭിച്ച 25ന് വരുമാനം 13,50,000 ആയി ഉയർന്നു. കൊല്ലം ഡിപ്പോയിൽ നിന്ന് മാത്രം കഴിഞ്ഞ ദിവസങ്ങളിൽ 10 അധിക സർവീസുകൾ നടത്തി. ട്രിപ്പുകളുടെ എണ്ണവും വർദ്ധിപ്പിച്ചു. സ്വകാര്യ ബസുകൾ കൂടുതലായി സർവീസ് നടത്തിയിരുന്ന റൂട്ടുകളിലാണ് അധിക സർവീസ് നടത്തിയത്. ഇന്നലെ വരുമാനം കൂടുതൽ ഉയരുമെന്നാണ് കണക്കുകൂട്ടൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |