കൊല്ലം: കൊല്ലം ബീച്ചിനെ സുരക്ഷിതവും മനോഹരവുമായ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായി വികസിപ്പിക്കാൻ പുതിയ പദ്ധതി വരുന്നു. ഇതിനുള്ള വിശദരൂപരേഖ തയ്യാറാക്കാൻ സംസ്ഥാന തീരദേശ വികസന കോർപ്പറേഷനും ചെന്നൈ ഐ.ഐ.ടിയും സംയുക്തമായി പഠനം ആരംഭിച്ചു.
സംസ്ഥാനത്തെ മറ്റു ബീച്ചുകളേക്കാൾ ആഴം കൂടുതലാണ് കൊല്ലം ബീച്ചിന്. അപകടസാദ്ധ്യതയും കൂടുതലാണ്. ആഴം കുറച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഠനത്തിന് 15 ലക്ഷം രൂപ തീരദേശ വികസന കോർപ്പറേഷൻ അനുവദിച്ചു. പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരദേശ വികസന കോർപ്പറേഷൻ വിശദ പദ്ധതിരേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും.
ആഴം കുറയ്ക്കുന്നതിനൊപ്പം തിരയടിയുടെ ശക്തി കുറയ്ക്കലും പദ്ധതി ലക്ഷ്യമിടുന്നു. കരയിൽ നിന്ന് നിശ്ചിത ദൂരത്തിൽ ജിയോ ട്യൂബ് സ്ഥാപിച്ചാകും തിരയുടെ ശക്തി കുറയ്ക്കുക.
പഠനത്തിന്റെ ഭാഗമായി മേയർ പ്രസന്ന ഏണസ്റ്റ്, എം. മുകേഷ് എം.എൽ.എ, ചെന്നൈ ഐ.ഐ.ടി ഓഷനോഗ്രഫി വിഭാഗം എമരിറ്റസ് പ്രൊഫസർ വി.സുന്ദർ, തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി.ഐ ഷെയ്ക്ക് പരീത്, ചെന്നൈ ഐ.ഐ.ടി ഓഷനോഗ്രഫി വിഭാഗം മേധാവി പ്രൊഫ. സന്യാസ്രാജ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി. കമലമ്മ, കെ.എസ്.സി.എ.ഡി.സി എക്സി. എൻജിനിയർ ഐ.ജി. ഷിലു, ഡി.ടി.പി.സി സെക്രട്ടറി രമ്യ.ആർ. കുമാർ തുടങ്ങിയവരടങ്ങിയ സംഘം ഇന്നലെ കൊല്ലം ബീച്ച് സന്ദർശിച്ചു.
വരും ജലകായിക വിനോദം
1. അപകട സാദ്ധ്യത കുറഞ്ഞാൽ സീ ക്രൂയിസ്, ബീച്ച് സ്പോർട്സ് തുടങ്ങിയവ ആരംഭിക്കാനാകും
2. ആഭ്യന്തര സഞ്ചാരികൾക്കൊപ്പം വിദേശികളെയും ആകർഷിക്കാം
3. ടൂറിസം വരുമാനത്തിൽ ഗണ്യമായ പുരോഗതി നേടാനാകും
ഏഴ് വർഷത്തിനിടെ തിരയിൽപ്പെട്ടത്: 57 പേർ
അടുത്തിടെയുണ്ടായ അപകടം: 16
കരയോട് ചേർന്ന് ബീച്ചിന്റെ ആഴം: 04 മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |