തിരുവനന്തപുരം: ഈ മാസം 31നകം പൂർത്തിയാക്കേണ്ട കോൺഗ്രസ് അംഗത്വവിതരണം എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുന്ന സ്ഥിതിയായതോടെ സട കുടഞ്ഞെഴുന്നേറ്റ് കെ.പി.സി.സി നേതൃത്വം. ഇനി ഒരാഴ്ചയാണ് അവശേഷിക്കുന്നത്. 50 ലക്ഷം അംഗങ്ങളെ ചേർക്കുമെന്നാണ് നേതൃത്വം പ്രഖ്യാപിച്ചതെങ്കിലും 25 ദിവസം കൊണ്ട് പതിനയ്യായിരത്തിൽ താഴെ മാത്രമാണ് നൽകാനായത്.
താഴെത്തട്ടിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളടക്കം രൂപീകരിച്ച് ഉണർവുണ്ടാക്കാൻ നേതൃത്വം ശ്രമിക്കുമ്പോഴാണ് അംഗത്വ വിതരണത്തിലെ മെല്ലെപ്പോക്ക്. ഇതോടെയാണ് ഈയാഴ്ച മെമ്പർഷിപ്പ് വാരമായി ആചരിക്കാനും പേപ്പർ മെമ്പർഷിപ്പ് ഉപയോഗിച്ചും അംഗത്വവിതരണം നടത്താനുമുള്ള അടിയന്തര തീരുമാനം സംസ്ഥാന നേതൃത്വത്തിൽ നിന്നുണ്ടായത്.
2017ൽ 35ലക്ഷം പേർക്ക് അംഗത്വവിതരണം നടത്തിയിരുന്നു. അഞ്ചു രൂപയാണ് അംഗത്വഫീസ്.
50 ലക്ഷം എന്ന ലക്ഷ്യത്തിലെത്താൻ വലിയ ജില്ലകളിൽ ആറു ലക്ഷം പേരെയും ഇടത്തരം ജില്ലകളിൽ നാലു ലക്ഷം പേരെയും ചെറിയ ജില്ലകളിൽ മൂന്നു ലക്ഷം പേരെയും ചേർക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഏപ്രിലിൽ സംഘടനാ തിരഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം വരും. ഇതുവരെയുള്ള അംഗത്വവിതരണ സ്ഥിതി വിലയിരുത്തുന്നതിനായി നാളെ കേരളത്തിലെ മുഴുവൻ ബൂത്തുകളിലും സമ്പൂർണ മെമ്പർഷിപ്പ് ക്യാമ്പെയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് മുതൽ ബൂത്തുതലം വരെയുള്ള നേതാക്കൾ അന്ന് വീടുകയറി അംഗത്വ പ്രവർത്തനത്തിൽ പങ്കാളികളാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |