കൊച്ചി: പെൻഷൻ നൽകാൻ സ്വന്തംനിലയിൽ ഫണ്ട് കണ്ടെത്തണമെന്ന സർക്കാർ ഉത്തരവിനെതിരെ സർവകലാശാലകളിലെ വിരമിച്ച അദ്ധ്യാപകരും ജീവനക്കാരും സമരത്തിലേക്ക്. പെൻഷൻ നിഷേധിക്കാൻ ഇടയാക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന് യൂണിവേഴ്‌സിറ്റി പെൻഷനേഴ്‌സ് ഫോറം സർക്കാരിനോട് ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ സർവകലാശാലകൾക്കും ബാധകമായ ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ജനുവരിയിലെ ഉത്തരവാണ് പ്രതിഷേധത്തിന് കാരണം. പെൻഷൻ ചെലവുകൾക്ക് പ്രത്യേക ഫണ്ട് തയ്യാറാക്കാനാണ് ഉത്തരവിലെ നിർദ്ദേശം. പെൻഷനുപുറമേ ഡി.സി.ആർ.ജി., ടെർമിനൽ സറണ്ടർ, കമ്മ്യൂട്ടേഷൻ, ക്ഷാമബത്ത കുടിശിക തുടങ്ങിവയും ഫണ്ടിൽ നിന്ന് ചെലവഴിക്കണം.
ഫണ്ടിലെ തുക തികയാതെ വന്നാൽ ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് വായ്പയെടുക്കുക തുടങ്ങിയവയാണ് ഉത്തരവിലെ നിർദ്ദേശങ്ങൾ. പെൻഷൻ ഫണ്ടിൽ ഓരോമാസവും ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആകെ ശമ്പളത്തിന്റെ പരമാവധി തുക കണ്ടെത്തി അതിന്റെ 25 ശതമാനം ഫണ്ടിൽ നിക്ഷേപിക്കണം. പെൻഷൻ ഫണ്ടിന്റെ 60 ശതമാനം തുകയും സർവകലാശാലകൾ സ്വന്തം വരുമാനത്തിൽ നിന്ന് കണ്ടെത്തണമെന്നും ഉത്തരവിലുണ്ട്.
ഉത്തരവിനെതിരെ സി.പി.എം
അനുകൂല സംഘടനയും
പെൻഷൻ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാർ കൈയൊഴിയുന്നതാണ് ഉത്തരവെന്ന് സി.പി.എം അനുകൂല സംഘടനയായ കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെൻഷൻകാരുടെ സംഘടനയും രംഗത്തെത്തിയത്.
അക്കാഡമിക്, ഭരണ ചെലവുകൾ സർക്കാർ സഹായത്തിലാണ് സർവകലാശാലകൾ നിർവഹിക്കുന്നത്. തനതുവരുമാനത്തിൽ നിന്ന് പെൻഷന് തുക കണ്ടെത്താൻ സർവകലാശാലകൾക്ക് കഴിയില്ല. ദൈനംദിന ചെലവിന് സാമ്പത്തികമായി ക്ളേശിക്കുന്ന സർവകലാശാലകൾക്ക് പെൻഷൻ ഫണ്ടിൽ നിക്ഷേപിക്കാനും കഴിയില്ല. സർക്കാർ പിന്മാറിയാൽ പെൻഷൻ മുടങ്ങും.
''പെൻഷനും മറ്റാനുകൂല്യങ്ങളും പെൻഷൻ ഫണ്ടിൽ നിന്ന് നൽകണമെന്നും ഇതിനാവശ്യമായ തുക സർവകാശാല കണ്ടെത്തണമെന്നുള്ള ഉത്തരവ് യഥാർത്ഥത്തിൽ പെൻഷൻ നിഷേധിക്കുന്നതിന് ഇടയാക്കും""
ഡോ.കെ.ഷറഫുദ്ദീൻ,
ജനറൽ സെക്രട്ടറി,
യൂണിവേഴ്‌സിറ്റി പെൻഷനേഴ്‌സ് ഫോറം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |