കൽപ്പറ്റ: ''സാഹചര്യങ്ങളെ നേരിടാൻ ഒാരാേ സ്ത്രീകളും പഠിക്കണം. ഞാനത് ചെയ്തു; അല്ല, ചെയ്യേണ്ടി വന്നു എന്ന് പറയുന്നതായിരിക്കും ശരി. വൈകിയാണെങ്കിലും ആ ധീരത ശ്രദ്ധിക്കപ്പെട്ടു". ഇത് ഒരുത്തീ എന്ന സിനിമയ്ക്ക് പിന്നിലെ യഥാർത്ഥ നായിക എസ് .സൗമ്യയുടെ വാക്കുകളാണ്. സിനിമ ഇറങ്ങിയത് മുതൽ സൗമ്യയെ തേടി ആരാധകരുടെ ഒഴുക്കാണ്. എല്ലാവർക്കും അറിയേണ്ടത് ഒരേയൊരു കാര്യം സിനിമയ്ക്ക് അപ്പുറം എന്ത് ?. സൗമ്യ നേരിട്ട ധീരമായ അനുഭവം താനൊന്ന് അഭിനയിച്ചു കാണിച്ചുവെന്ന നവ്യാനായരുടെ അഭിപ്രായത്തെ രാധാമണിയെന്ന ഒരുത്തീക്ക് നവ്യാനായർ ജീവൻ പകരുകയായിരുന്നുവെന്ന് തിരുത്തുകയാണ് സൗമ്യ.
''പണയമെടുത്ത മാല കള്ളൻ കൊണ്ടു പോയാൽ ആരെങ്കിലും സഹിക്കുമോ?. സ്ത്രീയാണെന്ന് പോലും നോക്കാതെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് ബൈക്കിൽ കടന്ന് കളഞ്ഞ കള്ളന്മാർക്ക് പിറകെ ഒാടിയെത്തിയതും മൽപ്പിടുത്തം നടത്തിയതും സൗമ്യ ഓർത്തെടുക്കുന്നു. മാലയില്ലാതെ എങ്ങനെ വീട്ടിൽ പോകും. അമ്മ സലോമിയുടെ ഏക സമ്പാദ്യമായിരുന്നു ആ മാല. എങ്ങനെയെങ്കിലും തിരിച്ചുപിടിക്കുകയെന്ന ഒറ്റ ചിന്തയിലായിരുന്നു. ഒന്ന് മാത്രം മനസിൽ ഉറപ്പിച്ചായിരുന്നു മാലയ്ക്ക് വേണ്ടിയുളള ആ മരണപ്പാച്ചൽ''. ഒരുത്തീയുടെ മൂലകഥയിലെ നായിക സൗമ്യ പറയുന്നു.
2018 ജനുവരി മാസത്തിലെ ഒരു ദിവസം രാത്രി 8 മണിയോടെ തൊഴിൽ ചെയ്യുന്ന കടയിൽ നിന്ന് കൊല്ലം തേവലക്കര കിഴക്കേക്കരയിലെ വീട്ടിലേക്ക് സ്‌കൂട്ടറിൽ മടങ്ങുന്നതിനിടെ സൗമ്യയുടെ കഴുത്തിലെ സ്വർണമാല ബൈക്കിലെത്തിയ രണ്ടുപേർ തട്ടിയെടുക്കുകയായിരുന്നു. ആദ്യം പകച്ചു പോയെങ്കിലും ആത്മധൈര്യം വീണ്ടെടുത്ത് മോഷ്ടാക്കൾക്ക് പിന്നാലെ കുതിച്ചു. മൽപ്പിടുത്തത്തിനിടെ മോഷ്ടാക്കളിൽ ഒരാൾ മാലയുമായി കായലിന് മറുകരയെത്തി. എങ്കിലും തൊട്ടടുത്ത ദിവസം പൊലീസ് കള്ളനെ പിടികൂടി. ഒരു മാസത്തിന് ശേഷം കോടതിയിൽ നിന്ന് മാല തിരിച്ച് കിട്ടി. സൗമ്യയുടെ ധീരതയെ ആദ്യം അഭിനന്ദിച്ചത് മോഷ്ടാക്കൾ തന്നെയായിരുന്നു!. പിന്നെ ജഡ്ജിയും. വർഷങ്ങൾക്കിപ്പുറം തിരക്കഥാകൃത്ത് സുരേഷ് ബാബുവും സംവിധായകൻ വി.കെ പ്രകാശും ചേർന്ന് സൗമ്യയിൽ നിന്ന് ഒരുത്തീയെ തീ പോലെ ഒരുക്കി.
സൗമ്യയിപ്പോൾ കൽപ്പറ്റയിലെ എമിലിയിലാണ്. കൽപ്പറ്റ മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം ജീവനക്കാരനായ ബൈജുവാണ് രമ്യയുടെ ഭർത്താവ്. എ.ഐ.വൈ.എഫിന്റെ വയനാട് ജില്ലാ വൈസ് പ്രസിഡന്റാണ് സൗമ്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |