കൊച്ചി: സ്വന്തം വീട്ടിൽ കിടന്നുറങ്ങണം, ആരെയും ഭയക്കാതെ. ലൈഫ് പദ്ധതിയിലൂടെ സ്ഥലവും വീടും ലഭിച്ച ആദ്യ ട്രാൻസ്‌ജെൻഡർ താരാപ്രസാദിന്റെ സ്വപ്നമാണത്. ബാല്യം മുതൽ അരക്ഷിതമായി തെരുവിലായിരുന്നു. ഇപ്പോൾ 49 വയസ്.
കടവന്ത്രയിൽ ജനിച്ചു വളർന്ന താര കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ കുറ്റ്യാൻചാലിലാണ് വീടുവയ്ക്കുന്നത്. ലൈഫ് പദ്ധതിയിൽ മൂന്നു സെന്റ് സ്ഥലം വാങ്ങാൻ 2021മാർച്ചിൽ രണ്ടേകാൽ ലക്ഷം രൂപ കിട്ടി. രണ്ടുസെന്റിനുള്ള തുക യാക്കോബായ സഭയിലെ വൈദികൻ നൽകി. വീടുപണിക്ക് സർക്കാരിന്റെ നാല് ലക്ഷത്തിൽ രണ്ടുലക്ഷം കിട്ടി. തറ പൂർത്തിയായി. ബാക്കി തുക കിട്ടി വീട് തീർക്കണം. അതോടെ വാടക വീടിനെ ചെല്ലിയുള്ള വേവലാതി അവസാനിക്കും. പിന്നെ ആടിനെയും കോഴികളെയും പരിപാലിച്ച് സ്വസ്ഥമായ ജീവിതം. റേഷൻ കാർഡുള്ളതിനാൽ പട്ടിണിയാവില്ല. കിണറുണ്ട്. ആകെ ചെലവ് കറണ്ട്ചാർജ് മാത്രം.
റേഷൻ കാർഡിന്റെ ബലത്തിൽ
അച്ഛന്റെ മരണം, അമ്മയുടെ പുനർവിവാഹം, തനിക്ക് പെണ്ണിന്റെ ഉയിരാണെന്ന് വെളിപ്പെടുത്തിയതോടെ ഒറ്റപ്പെടൽ. ഏഴാംക്ളാസിൽ പഠിപ്പുനിറുത്തി തെരുവിലേക്കിറങ്ങി. ബസ് സ്റ്റാൻഡിൽ രാത്രിയുറക്കം. ബ്രോഡ്‌വേയിലെ ചന്തക്കുളത്തിലൂടെ ഒഴുകുന്ന ചീഞ്ഞ ഓറഞ്ചും പഴവും പെറുക്കി വിശപ്പടക്കി. പൊലീസ് എയ്ഡ്പോസ്റ്റിന് മുന്നിലൂടെ നടന്നാൽ പിടിച്ചുതല്ലുന്ന കാലം. ഉറങ്ങാൻ ഒരിടമെന്ന സൗകര്യത്തിൽ ആറുവർഷം സൗത്ത് റെയിൽവേ സ്റ്റേഷനിലെ പേ ആൻഡ് യൂസ് കോംപ്ളെക്സിൽ താത്കാലിക ജോലി. പാചകത്തൊഴിലാളിയും മേക്കപ്പ് സഹായിയുമായി.
അച്ചാർ വിറ്റാണ് ഇപ്പോൾ ജീവിതം. മുൻമന്ത്രി കെ.കെ. ശൈലജ അനുവദിച്ച സ്‌കൂട്ടറിലാണ് സഞ്ചാരം. ട്രാൻസ്‌ജെൻഡറുകളുടെ അവകാശ പോരാട്ടത്തിൽ 80 മുതൽ സജീവമാണ്.
ശശിതരൂർ എം.പിയുടെ പാലക്കാട്ടെ ബന്ധുഗൃഹത്തിൽ പണിയെടുത്തിരുന്ന താര ആ വീടിന്റെ മേൽവിലാസത്തിലാണ് റേഷൻകാർഡ് സ്വന്തമാക്കിയത്. 2019ൽ മറ്റൊരു വീട്ടുടമയുടെ സൻമനസാൽ കൊച്ചിയിലേക്ക് കാർഡ് മാറ്റി
ഉദ്യോഗസ്ഥർ ഒപ്പം
ട്രാൻസ്‌ജെൻഡർ അയൽക്കൂട്ടമായ നവജീവന്റെ സെക്രട്ടറിയാണ് താര. എസ്.ടി വിഭാഗക്കാരിയാണ്. രണ്ടുവർഷം മുമ്പാണ് ലൈഫിൽ അപേക്ഷ നൽകിയത്. കളക്ടർ ഉൾപ്പെടെ സഹാനുഭൂതിയുള്ള ഉദ്യോഗസ്ഥരുടെ കാരുണ്യത്താൽ ട്രാൻസ്‌ജെൻഡർ പട്ടികയിലൂടെ ലൈഫിൽ ഇടംപിടിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |