തൃശൂർ: വേനൽ കടുത്തതോടെ ഉത്പാദനക്കുറവും കാലിത്തീറ്റയുടെ വിലക്കയവും മൂലം നട്ടംതിരിഞ്ഞ് ക്ഷീരകർഷകർ. പാൽവില വർദ്ധിപ്പിച്ചാലും പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് കർഷകരുടെ തുറന്നുപറച്ചിൽ. പ്രതിസന്ധികാലത്ത് സർക്കാരും മിൽമയും താങ്ങാകുന്നില്ലെന്നും ക്ഷീരകർഷകർ കുറ്റപ്പെടുത്തുന്നു.
സർക്കാരിനും വകുപ്പ്മന്ത്രിക്കും നിവേദനങ്ങൾ നൽകിയെങ്കിലും അനുകൂലനടപടികളില്ല. ലാഭകരമല്ലെങ്കിൽ ക്ഷീരമേഖലയിൽ നിന്നും കർഷകർ കൊഴിയും, ഇത് പാൽ ഉത്പാദനത്തെയും ബാധിക്കും.
ഗുണമേന്മയില്ലാത്ത പാൽ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നത് പാൽ വില കുറയുന്നതിന് കാരണമാകുന്നുണ്ടെന്ന് സമൃദ്ധി ക്ഷീര കർഷക സംഘം ജനറൽ സെക്രട്ടറി സെബി പഴയാറ്റിൽ, വൈസ് പ്രസിഡന്റ് സി.വി. മുഹമ്മദാലി, സെക്രട്ടറിമാരായ അനീഷ് മനോഹരൻ, അബ്ദുൽ അസീസ് എന്നിവർ വ്യക്തമാക്കുന്നു.
കർഷകന് 38, വിൽപ്പന വില 50
സൊസൈറ്റിയിൽ 50 രൂപയ്ക്ക് പാൽ വിൽക്കുമ്പോഴും കർഷകന് കിട്ടുന്നത് 38 രൂപ മാത്രം. പാൽ ശേഖരിക്കുന്ന സൊസൈറ്റികളും വഞ്ചിക്കുകയെണെന്നാണ് ആരോപണം. വാങ്ങുന്ന പാലിന് ലിറ്ററിന് 32 മുതൽ 38 രൂപ വരെയാണ് കർഷകന് നൽകുന്നത്. ഉത്പാദനച്ചെലവിനുപോലും ഇത് തികയില്ല. പാൽ വില ഉയർത്തിയാലും ഗുണം ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.
20% ഉത്പാദനം കുറഞ്ഞു
വേനലിൽ പച്ചപ്പുല്ല് ലഭിക്കാത്തതിനാൽ എല്ലാ വർഷവും പാൽ ഉത്പാദനത്തിൽ 20% കുറവു വരും. പശുക്കൾക്ക് ചൂട് താങ്ങാനാകാത്ത സഹചര്യവും പാൽ കുറയുന്നതിന് ഇടയാക്കും. സൊസൈറ്റിയിൽ അളക്കുന്ന പാലിന് ലിറ്ററിന് വേനക്കാല ഇൻസെന്റീവായി നൽകുന്ന ഒരുരൂപ നഷ്ടം നികത്താൻപോലും പര്യാപ്തമല്ലെന്നാണ് കർഷകരുടെ പക്ഷം.
പിടിവിട്ട് കാലിത്തീറ്റ വില
പത്ത് പശുക്കളുള്ള ഒരു കർഷകന് തീറ്റയ്ക്കു മാത്രമായി ഒരുമാസം 8000 രൂപയിലേറെ ചെലവഴിക്കണം. എന്നാൽ കാലിത്തീറ്റയുടെ വില ഉയർത്തുന്നത് തോന്നുംപടിയാണ്. വിലക്കയറ്റം തടയാൻ സർക്കാരിനും കഴിയുന്നില്ല. കർഷകർക്ക് നൽകുന്ന സബ്‌സിഡിയിൽ മാറ്റം വരുത്താൻ സർക്കാർ തയാറായിട്ടില്ല. കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്താനും സംവിധാനങ്ങളില്ല.
സമയക്രമം മാറ്റണം
സൊസൈറ്റികളിൽ പാൽ സംഭരിക്കുന്ന സമയം ക്രമീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒരു പശുവിനെയും മറ്റും വളർത്തുന്നവർക്ക് മറ്റ് ജോലികൾക്ക് പോകാൻ സാധിക്കാത്ത സ്ഥിതിയുണ്ട്. രാവിലെയും ഉച്ചയ്ക്കുമാണ് പാൽ അളവ്. ഉച്ചയ്ക്കുള്ള പാൽ സംഭരണം വൈകീട്ടാക്കണമെന്നതാണ് ആവശ്യം.
മാമൂലുകളും ചൂഷണവും ക്ഷീരമേഖലയെ തളർത്തുകയാണ്. ക്ഷീരമേഖലയിൽ നിന്നും കർഷകരുടെ കൊഴിഞ്ഞുപോക്ക് നിത്യസംഭവമാണ്. ഇങ്ങനെവന്നാൽ അന്യസംസ്ഥാനത്തെ പാലുകൾ യഥേഷ്ടമെത്തും. ആരോഗ്യപ്രശ്നങ്ങളുമുണ്ടായേക്കാം.
- സമൃദ്ധി ക്ഷീര കർഷക സംഘം ഭാരവാഹികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |