തിരുവനന്തപുരം:വേരറ്റു കൊണ്ടിരിക്കുന്ന സംശുദ്ധ രാഷ്ട്രീയ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു അന്തരിച്ച തലേക്കുന്നിൽ ബഷീർ.സാംസ്കാരിക രംഗത്തും സംഘടനാ തലത്തിലും ഒരേപോലെ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞത് ചിന്തയിലെയും പെരുമാറ്റത്തിലെയും തെളിമ കാരണമാണ്. സമ്പന്നമായ കുടംബ പശ്ചാത്തലത്തിൽ നിന്ന് വന്നിട്ടും ആർഭാടത്തിൽ നിന്നകന്ന് ലാളിത്യത്തിന്റെ പാതയിലായിരുന്നു സഞ്ചാരം.
എ.കെ. ആന്റണിയുമായി വലിയ ഹൃദയ ബന്ധമായിരുന്നു ബഷീറിന്. അടിയന്തരാവസ്ഥയ്ക്ക് ശേഷം വൻഭൂരിപക്ഷത്തിൽ കേരളത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയെങ്കിലും രാജൻ കേസിലെ ഹൈക്കോടതി പരാമർശത്തെ തുടർന്ന് കെ.കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടി വന്നു. പകരക്കാരനായെത്തിയ എ.കെ.ആന്റണിക്കായി നിയമസഭാ മണ്ഡലം തേടിയപ്പോൾ രാജി വയ്ക്കാൻ സ്വയം സന്നദ്ധത കാട്ടിയത് ബഷീറാണ്. ആദ്യമായി കിട്ടിയ തിരഞ്ഞെടുപ്പു വിജയത്തിന്റെ ഹരം മാറും മുമ്പെയായിരുന്നു തുറന്ന മനസോടെയുള്ള സ്ഥാനത്യാഗം. തൊട്ടു പിന്നാലെ ലഭിച്ച രാജ്യസഭാംഗത്വവുമായി ഡൽഹിക്ക് വണ്ടികയറുമ്പോൾ 31 വയസ് . രാജ്യസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ എം.പി പദവിയും ബഷീറിന് സ്വന്തമായി.
ആന്റണി, വയലാർ രവി, ഉമ്മൻചാണ്ടി എന്നിവർ കോൺഗ്രസിൽ യുവമുന്നേറ്റം സൃഷ്ടിച്ച കാലത്ത് തലസ്ഥാനത്തെ സംഘടനാ രാഷ്ട്രീയത്തിന്റെ ചൈതന്യവത്തായ സാന്നിദ്ധ്യമായി തലേക്കുന്നിൽ. ആന്റണിയുടെ വിശ്വസ്തനായിരുന്നതിനാൽ ആദർശ രാഷ്ട്രീയത്തിൽ മുറുകെ പിടിച്ചായിരുന്നു മുന്നോട്ടു പോക്ക്. ഒരു പദവിക്ക് പിന്നാലെയും സഞ്ചരിച്ചില്ല. ചില ഘട്ടങ്ങളിൽ സ്ഥാനമാനങ്ങൾ ത്യജിക്കാനുള്ള സന്നദ്ധതയും കാട്ടി. വയലാർ രവിക്ക് പിന്നാലെയാണ് 1984 ൽ ചിറയൻകീഴിന്റെ എം.പിയായത്. 1989 ൽ വിജയം ആവർത്തിച്ചു. 1991 ലെ തിരഞ്ഞെടുപ്പിൽ സുശീല ഗോപാലനോട് 1,106 വോട്ടുകൾക്കും 1996 ൽ എ.സമ്പത്തിനോട് 48,083 വോട്ടുകൾക്കും തോറ്റതോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിച്ചു
രാഷ്ട്രീയത്തിൽ പതിവുള്ള അടവ്നയങ്ങൾ തീർത്തും വശമല്ലാതിരുന്നതിനാൽ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും അദ്ദേഹത്തിന്റെ സ്ഥലവിസ്തൃതി കുറഞ്ഞുകൊണ്ടിരുന്നു. കടം വീട്ടാൻ തലസ്ഥാനത്തെ വീട് വിൽക്കേണ്ടി വന്നു. എന്നിട്ടും ,വാക്കുകളിൽ പരാതിയുടെ സ്വരമോ ,പെരുമാറ്റത്തിൽ നൈരാശ്യത്തിന്റെ നിഴലോ കലർന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |