മോസ്കോ : യുക്രെയിനിൽ മരിച്ച തങ്ങളുടെ സൈനികരുടെ കണക്ക് മാർച്ച് 2ന് ശേഷം ആദ്യമായി പുറത്തുവിട്ട് റഷ്യ. അധിനിവേശം തുടങ്ങിയത് മുതൽ ഇതുവരെ 1,351 സൈനികർ കൊല്ലപ്പെട്ടതായും 3,825 സൈനികർക്ക് പരിക്കേറ്റെന്നും റഷ്യൻ സേന വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 2ന് പുറത്തുവിട്ട കണക്കിൽ 498 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്നായിരുന്നു. അതേ സമയം, 16,000 ത്തിലേറെ റഷ്യൻ സൈനികരാണ് അധിനിവേശത്തിനിടെ കൊല്ലപ്പെട്ടതെന്നാണ് യുക്രെയിൻ ആരോപണം.
അതേ സമയം, യുക്രെയിനിലെ തങ്ങളുടെ ' പ്രത്യേക സൈനിക നടപടി"യുടെ ആദ്യ ഘട്ടം ഏറെക്കുറെ പൂർത്തിയായെന്നും യുക്രെയിനിലെ കിഴക്കൻ ഡോൺബാസ് മേഖലയെ പൂർണമായും വിമോചിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഡോൺബാസ് മേഖലയിലെ ഡൊണെസ്കിന്റെ 54 ശതമാനവും ലുഹാൻസ്കിന്റെ 93 ശതമാനവും റഷ്യൻ പിന്തുണയുള്ള വിമതരുടെ നിയന്ത്രണത്തിലായെന്ന് റഷ്യ അറിയിച്ചു. അതേ സമയം, യുക്രെയിനിൽ ഇതുവരെ 1,080ലേറെ സിവിലിയൻമാർ കെല്ലപ്പെട്ടതായി യു.എൻ അറിയിച്ചു.
റഷ്യയ്ക്കെതിരെ യൂറോപ്യൻ സഖ്യകക്ഷികളെ ഒരുമിച്ച് നിറുത്തുന്നത് ലക്ഷ്യംവച്ച് ആരംഭിച്ച യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ പോളണ്ടിൽ എത്തി. യുക്രെയിൻ അതിർത്തിയ്ക്ക് സമീപം കിഴക്കൻ പോളിഷ് നഗരമായ ഷെഷോയിൽ ബൈഡൻ സന്ദർശനം നടത്തി. യുക്രെയിൻ അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് ഇവിടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |