ചിറയിൻകീഴ്: ചരിത്ര പ്രസിദ്ധമായ ശാർക്കര ദേവീക്ഷേത്ര മീനഭരണി മഹോത്സവത്തിന് ഭക്ത്യാദരവാർന്ന തുടക്കം. ക്ഷേത്ര തന്ത്രി തരണനല്ലൂർ സജി ഗോവിന്ദൻ നമ്പൂതിരിയുടെയും മേൽശാന്തി ചിറയ്ക്കര നന്ദനമഠം പ്രേംകുമാർ പോറ്റിയുടെയും മുഖ്യകാർമികത്വത്തിൽ സ്വർണക്കൊടിമരത്തിൽ തൃക്കൊടിയേറിയതോടെയാണ് പത്തുദിവസത്തെ ഉത്സവത്തിന് തുടക്കമായത്. കൊടിയേറ്റ് ദർശിക്കാനായി നൂറുകണക്കിന് ഭക്തർ എത്തിയിരുന്നു.ഏപ്രിൽ 4ന് ഉരുൾ സന്ധിപ്പ്, ഗരുഢൻ തൂക്കം, തിരുആറാട്ട് എന്നിവയോടെ ഉത്സവം സമാപിക്കും. ക്ഷേത്രത്തിന് 5 കിലോ മീറ്റർ ചുറ്റളവ് ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നടത്തും. ഭരണി മഹോത്സവത്തിൽ പങ്കെടുക്കാൻ ദൂര ദേശങ്ങളിൽ നിന്നുപോലും ഭക്തർ ശാർക്കരയിലെത്തും. ക്ഷേത്രവും പരിസര പ്രദേശങ്ങളും ദീപാലങ്കാരങ്ങളാൽ കമനീയമാക്കിയിട്ടുണ്ട്. രണ്ടാം ദിവസമായ ഇന്ന് രാവിലെ 4.30ന് നിർമാല്യദർശനം, 5ന് മഹാഗണപതിഹോമം, 6ന് ഉഷപൂജ, 8ന് ശ്രീഭൂതബലി എഴുന്നളത്ത്, 8.30 മുതൽ 4 വരെ ശ്രീമഹാദേവീ ഭാഗവതപാരായണം, 11.30ന് കളഭാഭിഷേകം, ഉച്ചപൂജ, വൈകുന്നേരം 4ന് ആറ്റിങ്ങൽ മനു അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, 5ന് കരിക്കകം ശ്രീചാമുണ്ഡി കലാപീഠം ത്രിവിക്രമനും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, 5.30ന് കാഴ്ചശ്രീബലി എഴുന്നളത്ത്, 6.30ന് ദീപാരാധന, 6.45ന് സംഗീതസദസ്സ്, രാത്രി 7.30ന് അത്താഴപൂജ, 8.30ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 9.30ന് നാഗർകോവിൽ നൈറ്റ് ബേർഡ്സ് ഓർക്കസ്ട്രയുടെ ഗാനമേള എന്നിവയുണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |