കൊച്ചി: ജോലിക്കിടെ ആക്രമണങ്ങൾക്ക് ഇരയാവുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ ലീഗൽ സർവീസ് അതോറിട്ടി സഹായം നൽകണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് നിർദ്ദേശം. 2011 മേയിൽ തിരുവനന്തപുരം കല്ലറ ജസീന ജുവലറിയിൽ മോഷ്ടാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ രവീന്ദ്രൻ നായരുടെ ആശ്രിതർക്ക് എംപ്ളോയീസ് കോമ്പൻസേഷൻ ആക്ട് പ്രകാരം നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് മറ്റൊരു ഡിവിഷൻ ബെഞ്ച് പറഞ്ഞിരുന്നു. ഇതിനു മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ വിഷയം സ്വമേധയാ ഹർജിയായി പരിഗണിക്കണമെന്നും നിർദ്ദേശിച്ചു. തുടർന്നാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിച്ചത്.
ഇത്തരം കേസുകളിൽ നഷ്ടപരിഹാരത്തിന് നഷ്ടപരിഹാര കമ്മിഷണർമാരെ നിയമിച്ച് 2014ൽ സർക്കാർ വിജ്ഞാപനം ഇറക്കിയെങ്കിലും മതിയായ സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ല. ഇതു കണക്കിലെടുത്താണ് ലീഗൽ സർവീസ് അതോറിറ്റി സഹായിക്കണമെന്ന് നിർദ്ദേശിച്ചത്.
നിർദ്ദേശങ്ങൾ
* അപേക്ഷയിൽ സംസ്ഥാന ലീഗൽ സർവീസ് അതോറിട്ടി നടപടി സ്വീകരിക്കണം.
* അപേക്ഷകൾ പരിശോധിക്കാൻ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് അതോറിട്ടിക്ക് എഫ്.ഐ.ആർ ലഭ്യമാക്കണം. ഇതിനായി സർക്കാർ ഡി.ജി.പിക്ക് നിർദ്ദേശം നൽകണം.
* എംപ്ളോയീസ് കോമ്പൻസേഷൻ ആക്ട് പ്രകാരം അധികൃതർക്ക് അപേക്ഷ നൽകാൻ സഹായിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |