കണ്ണൂർ:റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിൽ എസ്കലേറ്റർ സംവിധാനം കൂടി വരുന്നു. ഇതിനാവശ്യമായ സാധനങ്ങളെല്ലാമെത്തിച്ചു കഴിഞ്ഞു. ഏപ്രിൽ പത്തോടെ പൂർണ സജ്ജമാക്കി യാത്രക്കാർക്കായി തുറന്നു കൊടുക്കും. നേരത്തെയുണ്ടായ വഴികൾ മണ്ണിട്ട് ഉയർത്തി കോൺക്രീറ്റ് ചെയിതിട്ടുണ്ട്. എസ്കലേറ്റർ സ്ഥാപിക്കുന്ന സ്ഥലത്തെ ഇരുവശവും റൂഫിംഗ് ഷീറ്റുകൾ കൊണ്ട് മറച്ചു കഴിഞ്ഞു. പ്രധാന പാർട്‌സുകളെല്ലാം രണ്ടു ദിവസം മുമ്പാണ് ഇവിടെ എത്തിച്ചത്. ഇതിനുമാത്രമായി അൻപതു ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. അത്യാധുനിക സംവിധാനത്തോടു കൂടിയാണ് എസ്കലേറ്റർ സ്ഥാപിക്കുന്നത്.
ഒരു കോടി രൂപയാണ് ആകെ ചിലവ് പ്രതീക്ഷിക്കുന്നത്. നേരത്തെ കിഴക്കേ കവാടത്തിൽ ലിഫ്റ്റ് സൗകര്യമൊരുക്കിയിരുന്നു. പ്രായമായവർക്കും അംഗപരിമതർക്കും ഏറെ സഹായകരമായിരുന്നു ഇത്. ഒന്നാംപ്ലാറ്റ് ഫോമിലും ഇത്തരത്തിൽ ലിഫ്റ്റ് നിർമ്മിക്കാൻ പദ്ധതിയുണ്ട്. ഇതിനായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. നിലവിൽ മിൽമ ബൂത്തിനോട് ചേർന്നുള്ള സ്ഥലത്താണ് ലിഫ്റ്റ് സ്ഥാപിക്കുന്നത്. ഇതോടെ നാലാം പ്ലാറ്റ്ഫോമിൽ നിന്നും കയറുന്ന യാത്രക്കാർക്ക് ഒന്നും രണ്ടും പ്ലാറ്റ്ഫോമിൽ ചെന്നിറങ്ങാൻ പറ്റും. നേരത്തെ പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കാനായി 1.516 കോടി രൂപ ചിലവിലാണ് ലിഫ്റ്റുൾ നിർമ്മിച്ചത്. തിരക്കേറിയ ഒന്നാം പ്ലാറ്റ്ഫോമിൽ എത്തുന്ന ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും പടികൾ ഒഴിവാക്കി മേൽപ്പാലത്തിന്റെ മുകളിലേക്കും താഴേക്കും പോകാനുമാണ് എസ്കലേറ്റർ.
നാലാം പ്ലാറ്റ്ഫോം വൈകും
കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ നാലാം പ്ലാറ്റ്ഫോം യാഥാർത്ഥ്യമാവാൻ ഇനിയും കാത്തിരിക്കണം. റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിന്റെ പ്രവൃത്തി കരാർ നൽകിയിട്ട് വർഷം മൂന്നു കഴിഞ്ഞു. പ്ലാറ്റ്ഫോം നിർമ്മിക്കേണ്ട സ്ഥലത്തു നിലവിലുള്ള ഭാരത് പെട്രോളിയത്തിന്റെ പൈപ്പ് ലൈനുകൾ നീക്കാത്തതാണ് പ്രവൃത്തി വൈകുന്നതിന് കാരണം. പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട് ഭാരത് പെട്രോളിയം കോർപറേഷനുമായി ചർച്ച ചെയ്യുമെന്ന് ദക്ഷിണ മേഖല റെയിൽവേ ജനറൽ മാനേജർ ആർ.കെ കുൽശ്രേഷ്ഠ പറഞ്ഞു. നിലവിൽ ഭാരത് പെട്രോളിയം കോർപറേഷൻ ഡിപ്പോയിലേക്കുള്ള ഇന്ധന സംഭരണ പൈപ്പ് ലൈൻ കടന്നു പോകുന്നത് നാലാം പ്ലാറ്റ്ഫോം സ്ഥാപിക്കേണ്ട സ്ഥലത്തൂടെയാണ്. ഇത് മാറ്റിയാൽ മാത്രമേ പ്ലാറ്റ്ഫോം നിർമ്മിക്കാനാൻ കഴിയു. ഇക്കാര്യം നേരത്തെ ബി.പി.സി.എൽ അധികൃതരുടെ സംയുക്ത യോഗം ചർച്ച ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |