കണ്ണൂർ: ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും വഞ്ചിക്കപ്പെടുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കാനും ഉപഭോക്തൃ തർക്കപരിഹാര ഫോറങ്ങളുടെ വിധികൾ മുറപോലെ വരുന്നുണ്ടെങ്കിലും അവ നടപ്പാക്കുന്നതിൽ വീഴ്ച.
ജില്ലകളിലെ തർക്ക പരിഹാരഫോറങ്ങൾ വിധിച്ച നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്നത് രണ്ടായിരത്തോളം പേർ. പലപ്പോഴും ഉത്തരവിൽ മാത്രമായിരിക്കും നഷ്ടപരിഹാരം. പരാതിക്കാരന് ഇതൊന്നും കിട്ടാറില്ല. നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ച വരുത്തുന്നവരെ ജയിലിലടയ്ക്കാൻ വ്യവസ്ഥയുണ്ടെങ്കിലും പൊലീസ് താത്പര്യം കാട്ടാറില്ല. വിധിപ്പകർപ്പ് ജില്ലാ പൊലീസ് ചീഫുമാർക്ക് നൽകിയിട്ടും തുടർനടപടിയെടുക്കുന്നതിൽ ഇവരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടാകുന്നുവെന്നാണ് പ്രധാന പരാതി. ഉത്തരവ് ലംഘിക്കുന്ന സ്ഥാപന ഉടമകൾക്ക് വാറണ്ടയച്ച് ഫോറത്തിനു മുന്നിൽ ഹാജരാക്കേണ്ട ചുമതല പൊലീസിനാണ്. എന്നാൽ ഇതും പൊലീസ് പാലിക്കാറില്ല. മിക്ക കേസുകളിലും എതിർകക്ഷി സ്ഥലത്തില്ലെന്നോ സ്ഥാപനം നിലവിലില്ലെന്നോ ഉള്ള മറുപടിയാണ് പൊലീസ് നൽകുന്നത്. വിധി നടപ്പാക്കുന്നതിനും മറ്റും ആമീൻ ഉൾപ്പെടെയുള്ള ജീവനക്കാരില്ലാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഒരു ഫോറത്തിൽ ഇരുപതു ജീവനക്കാർ വരെ വേണം. മിക്കയിടത്തും പത്തിൽ താഴെ ജീവനക്കാരേയുള്ളൂ.
വിധി നടപ്പാക്കാതെ
230: കണ്ണൂർ
220: എറണാകുളം
50-60: പത്തനംതിട്ട, വയനാട്
കെട്ടിക്കിടക്കുന്ന കേസുകൾ
4321: തൃശൂർ
2200: തിരുവനന്തപുരം
16: പത്തനംതിട്ട
13 വർഷം പോരാടി, എന്നിട്ടും...
വർഷങ്ങൾക്ക് മുമ്പ് കണ്ണൂർ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി വിധിച്ച നഷ്ടപരിഹാരം മുഴുവൻ കിട്ടാൻ കാത്തിരിക്കുകയാണ് ഉപഭോക്തൃ കൗൺസിൽ ജില്ലാ സെക്രട്ടറി കൂടിയായ വി.പി. ശശിധരൻ എന്ന ആർട്ടിസ്റ്റ് ശശികല. താനയച്ച രജിസ്ട്രേഡ് കത്ത് മേൽവിലാസക്കാരനു നൽകാതെ പോസ്റ്റ്മാൻ പൊട്ടിച്ചതിനെതിരെയായിരുന്നു പരാതി. പതിമൂന്നു വർഷത്തെ നിയമപോരാട്ടത്തിനൊടുവിലായിരുന്നു അനുകൂലവിധി. പോസ്റ്റുമാനും നടപടി എടുക്കാത്ത പോസ്റ്റൽ സൂപ്രണ്ടും ചേർന്ന് ഒരു ലക്ഷം രൂപ പിഴ നൽകണമെന്നായിരുന്നു ഉത്തരവ്. പോസ്റ്റൽ സൂപ്രണ്ടിന്റെ വിഹിതമായ 50,000 രൂപ ലഭിച്ചെങ്കിലും പോസ്റ്റ്മാൻ നഷ്ടപരിഹാരം നൽകിയില്ല.
`വിധി നടപ്പിലാക്കാൻ പരാതിക്കാരൻ വീണ്ടും കോടതിയിൽ ഹർജി നൽകേണ്ട അവസ്ഥയാണ്. പൊലീസ് കാര്യക്ഷമമായാൽ വിധി നടപ്പിലാക്കാൻ കഴിയും.'-ആർട്ടിസ്റ്റ് ശശികല ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |