നിലമ്പൂർ: കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ അന്തർസംസ്ഥാന പാതയിൽ കനോലി പ്ലോട്ടിനു സമീപം പ്രധാന റോഡിൽ കാട്ടാനകൾ വിഹരിക്കുന്നു. കാട്ടാനകൾ കെ.എൻ.ജി റോഡിലേക്ക് ഇറങ്ങുന്നത് യാത്രകാർക്കും വ്യാപാരികൾക്കും ഒരു പോലെ ഭീഷണിയാവുകയാണ്.
നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയാണ് മൂന്ന് കാട്ടാനകൾ നിലമ്പൂർ കനോലിപ്ലോട്ടിന് സമീപം കെ.എൻ.ജി റോഡിലേക്ക് ഇറങ്ങിയത്. റോഡിൽ കാട്ടാനകളെ കണ്ടതോടെ യാത്രക്കാർ പരിഭ്രാന്തരായി. ആർ.ആർ.ടി, സെക്‌ഷൻ ഫോറസ്റ്റർ അബ്ദുൾ നാസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ റിയാസ്, സുനിൽ, വാച്ചർ നിസാർ, പൊലീസുകാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒന്നര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിൽ രാത്രി 11ഓടെ വടപുറം, താളിപ്പൊയിൽ ഭാഗത്തുകൂടി കാട്ടാനകളെ കാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ പരിധിയിൽ നിലമ്പൂർ റെയ്ഞ്ചിൽപ്പെട്ട അരുവാക്കോട് മാസങ്ങളോളമായി കാട്ടാനകൾ യാത്രകാർക്കും കർഷകർക്കും ഭീഷണിയായിട്ടുണ്ട്.
കാട്ടാന ശല്യം രൂക്ഷമായതോടെ നിലമ്പൂർ കോവിലകത്തുമുറിയിൽ ഉൾപ്പെടെ വനപാലകർ രാത്രിയിൽ പട്രോളിംഗ് നടത്തുന്നുണ്ട്. മമ്പാട് ഓടായ്ക്കലിൽ റഗുലേറ്റർ കം ബ്രിഡ്ജ് വന്നതോടെ ചാലിയാർ പുഴയിൽ ജലവിതാനം ഉയർന്നതും ചക്കയുൾപ്പെടെ ഭക്ഷണ സാദ്ധ്യതയുള്ളതുമാണ് ചാലിയാറിന്റെ തീരത്ത് കാട്ടാനകൾ തമ്പടിക്കാൻ കാരണം. പന്തിരായിരം വനം മേഖലയിൽ നിന്നും കുറുവൻ പുഴ കടന്ന് മൂവായിരം വനമേഖലയിലേക്ക് കടന്ന കാട്ടാനകളാണ് ഇവിടം തമ്പടിച്ചിരിക്കുന്നത്. 25 ഓളം ആനകൾ പന്തീരായിരം മേഖലയിൽ നിന്നും മൂവായിരം വനമേഖലയിൽ എത്തിയിട്ടുണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത്, യാത്രക്കാർക്ക് മുന്നറിയിപ്പെന്നോണം വനംവകുപ്പ് ജാഗ്രതാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഭീതി വിതച്ച്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |