തിരുവനന്തപുരം: പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക് ഇക്കുറി ശമ്പളം നഷ്ടമാകാൻ സാദ്ധ്യത. 2019 ജനുവരി 8,9 തീയതികളിൽ നടത്തിയ പൊതുപണിമുടക്കിൽ പങ്കെടുത്തവർക്ക് ശമ്പളത്തോടെ ലീവ് അനുവദിച്ചെങ്കിലും ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയതിനാൽ ശമ്പളം തിരിച്ചുപിടിക്കേണ്ടി വന്നു. സമാനമായ സാഹചര്യമായിരിക്കും ഇക്കുറിയും. കൂട്ടത്തോടെയുള്ള ലീവ് അനുവദിച്ചാലും ശമ്പളം നൽകാൻ നിയമതടസ്സമുണ്ട്. അതേസമയം, കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി പോലുള്ള സ്ഥാപനങ്ങളിലും സർക്കാർ അനുബന്ധസ്ഥാപനങ്ങളിലും ഇൗ തടസ്സമില്ല. വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതിലൂടെ സർക്കാരിന് നേരിട്ടുള്ള വരുമാനത്തിൽ 600 കോടിയോളം രൂപ കുറയുമെങ്കിലും സർക്കാർ ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളയിനത്തിൽ 166 കോടി രൂപയുടെ നേട്ടമുണ്ടായേക്കും. 5.6 ലക്ഷം സർക്കാർ ജീവനക്കാരും 6.13 ലക്ഷം സ്വകാര്യജീവനക്കാരുമാണുള്ളത്.
ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകൾ, ലൈഫ് ഇൻഷ്വറൻസ് രംഗത്തെ സംഘടനകൾ, കർഷക-കർഷകത്തൊഴിലാളി സംഘടനകൾ, തുറമുഖ തൊഴിലാളി സംഘടനകൾ, ബി.എസ്.എൻ.എല്ലിലെ തൊഴിലാളി സംഘടനകൾ, അദ്ധ്യാപക സംഘടനകൾ, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനകൾ, റെയിൽവേ തൊഴിലാളികളുടെ സംഘടനകൾ എന്നിവയൊക്കെ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. പണിമുടക്ക് ഏറ്റവും കൂടുതൽ ബാധിക്കുക ബാങ്കിംഗ് മേഖലയെ ആകുമെന്നാണ് കരുതുന്നത്. സാമ്പത്തിക വർഷത്തെ അവസാന ദിവസങ്ങളായതിനാൽ ഒട്ടേറെ ബാങ്കിംഗ് ഇടപാടുകൾ നടക്കുന്ന സമയമാണ്.
വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ പണിമുടക്കുന്നതിനാൽ കടകമ്പോളങ്ങൾ അടഞ്ഞു കിടക്കാനാണ് സാദ്ധ്യത. ഹോട്ടലുകൾ, വ്യാപാരികൾ, സംരംഭകർ എന്നിവരെ പണിമുടക്കിൽ നിന്ന് ഒഴിവാക്കണമെന്ന് ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സംഘടനകൾ പണിമുടക്കുന്ന സംഘടനകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
പെട്രോൾപമ്പുകൾ തുറക്കുമെന്ന് ഉറപ്പില്ല. സമാന്തര സർവീസുകളും ഉണ്ടാവില്ല. ഓട്ടോ-ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും.
എ.ടി.എമ്മുകളെ ബാധിച്ചേക്കും
നാലു ദിവസം തുടർച്ചയായി ബാങ്കിടപാടുകൾ തടസ്സപ്പെടുമെന്നതിനാൽ എ.ടി.എമ്മുകളിലെ പണലഭ്യതയെ ബാധിക്കും. എന്നാൽ, ഓൺലൈൻ ബാങ്കിംഗ് തടസ്സപ്പെടില്ലെന്ന് ബാങ്കിംഗ് രംഗത്തുള്ളവർ അറിയിച്ചു.
വൈദ്യുതിക്ക് പ്രത്യേക സംവിധാനം
വൈദ്യുതി തടസ്സപ്പെടാതിരിക്കാൻ കെ.എസ്.ഇ.ബി പ്രത്യേക സംവിധാനം ഏർപ്പെടുത്തി. വൈദ്യുതിവിതരണവുമായി ബന്ധപ്പെട്ട മേധാവികളും ഉന്നത ഉദ്യോഗസ്ഥരും ജോലിക്കെത്തുമെന്ന് ഉറപ്പാക്കും.
പ്രധാന കേന്ദ്രങ്ങളിലെല്ലാം ബ്രേക്ക്ഡൗൺ, ഫാൾട്ട് റിപ്പയർ ടീമുകളെ സജ്ജമാക്കും. 1912ലും 0471 2448948, 9446008825 നമ്പരുകളിലും ഫേസ്ബുക്കിലും വാട്സ്ആപ്പിലും പരാതികളറിയിക്കാം.
പൊതുപണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ
തിരുവനന്തപുരം: പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെയും മറ്റ് ആവശ്യങ്ങൾ ഉന്നയിച്ചും ബി.എം.എസ് ഒഴികെയുള്ള പത്തോളം കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത രണ്ടുദിവസത്തെ പൊതുപണിമുടക്ക് ഇന്ന് അർദ്ധരാത്രി ആരംഭിക്കും. 29ന് വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. കേരളത്തിൽ ഹർത്താൽ പ്രതീതിയായിരിക്കും. പത്രം, പാൽ, എയർപോർട്ട്, ഫയർ ആൻഡ് റെസ്ക്യൂ തുടങ്ങി അവശ്യ സർവീസുകൾ പണിമുടക്കിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. സ്വകാര്യവാഹനങ്ങൾ തടയില്ല. ട്രെയിനുകൾ ഒാടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |