കോട്ടയം: പാറമ്പുഴ നട്ടാശേരി കുഴിയാലിപ്പടിയിൽ സ്ഥാപിച്ച സിൽവർലൈൻ അടയാളക്കല്ലുകൾ നാട്ടുകാരും സമരസമിതിക്കാരും ചേർന്ന് പിഴുത് പെരുമ്പായിക്കാട് വില്ലേജ് ഓഫീസിൽ കുഴിച്ചിടുകയും മീനച്ചിലാറ്റിൽ തള്ളുകയും ചെയ്തു. പ്രതിഷേധത്തെ തുടർന്ന് കല്ലിടൽ നിറുത്തിവച്ചു.
ഇന്നലെ രാവിലെ എട്ടോടെയാണ് കുഴിയാലിപ്പടിയിൽ സർവേസംഘം എത്തിയത്. പൂവത്തുംമൂട് - കുഴിയാലിപ്പടി റോഡ് ബ്ലോക്ക് ചെയ്ത പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു. ഈ സമയം 12 കല്ലുകൾ സ്ഥാപിച്ചതോടെ നഗരസഭ കൗൺസിലർ സാബു മാത്യുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി. തടയാൻ ശ്രമിച്ച പൊലീസുമായി ഉന്തുംതള്ളുമായി. പൊലീസ് വലയം ഭേദിച്ച് റോഡിൽ പ്രവേശിച്ച സമരക്കാർ കല്ലുമായി എത്തിയ വാഹനത്തിൽ കയറി പ്രതിഷേധിച്ചു. ഇതിനിടെ കല്ലുകൾ ഓരോന്നായി പിഴുതെടുത്ത് ലോറിയിൽ കൊണ്ടിട്ട് മുദ്രാവാക്യം വിളിച്ചു. തുടർന്ന് രണ്ടു കല്ലുകളുമായി പെരുമ്പായിക്കാട് വില്ലേജ് ഓഫീസിലേക്ക് തിരിച്ചു. ഒരു കല്ല് മീനച്ചിലാറിന്റെ കൈവഴിയിലെറിഞ്ഞു. ഒന്ന് വില്ലേജ് ഓഫീസിൽ കുഴിച്ചിട്ടു. സമരക്കാർക്കെതിരെ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |