കണ്ണൂർ: പുരോഗമന പ്രസ്ഥാനങ്ങൾ മുൻകൈയെടുത്ത് ലോകത്തിനാകെ മാതൃകയാകുന്ന വിധത്തിൽ മാദ്ധ്യമ നവീകരണ ശ്രമങ്ങൾ ആരംഭിക്കണമെന്ന് പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ശശികുമാർ പറഞ്ഞു. മാദ്ധ്യമങ്ങളിലെ ജീർണത ഇല്ലാതാക്കി പുതിയ സംസ്‌കാരം വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപി എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ചക്കരക്കല്ലിൽ 'മാദ്ധ്യമങ്ങളും സാമൂഹ്യപ്രതിബദ്ധതയും' വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികുമാർ.
ജനാധിപത്യത്തിന്റെ നാലാംതൂണായ പ്രവർത്തിച്ച മാദ്ധ്യമങ്ങൾ ഇപ്പോൾ അഞ്ചാം പത്തിയായാണ് പ്രവർത്തിക്കുന്നത്. ജനത്തിനും ജനാധിപത്യത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്നതിന് മാദ്ധ്യമങ്ങൾക്ക് അവകാശമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.ഭരണഘടന പൗരന് നൽകുന്ന അവകാശങ്ങളെല്ലാം കവരുകയാണ്. ഇതിനെതിരെ ചോദ്യം ഉയർത്താൻ മാദ്ധ്യമങ്ങളില്ല. ഏകപക്ഷീയമായ വാർത്തകളാണ് ഉത്പാദിപ്പിക്കുന്നത്. മറുഭാഗത്തിന്റെ വാദമുഖങ്ങൾ ഒരിക്കലും ജനങ്ങളിലേക്ക് എത്തുന്നില്ല. ജനങ്ങൾക്ക് മാദ്ധ്യമങ്ങളിൽ വിശ്വാസം ഇല്ലാതായിക്കഴിഞ്ഞു.
സോഷ്യൽ മീഡിയാ അതിപ്രസരം ഇതിന്റെ ആക്കം കൂട്ടുന്നു.ന്യൂസ് റൂമുകളിലെല്ലാം മറ്റു ചാനലുകൾ നൽകിയ വാർത്ത എന്തുകൊണ്ട് നമുക്കില്ല എന്നാണ് ചോദ്യം. ഒരേ വാർത്തകളും തലക്കെട്ടുകളുമാണ് മാദ്ധ്യമങ്ങളിൽ നിരക്കുന്നത്. ഇത്തരം ജീർണതയ്‌ക്കെതിരെ വെല്ലുവിളിയായി മാദ്ധ്യമങ്ങൾ തന്നെ ഉയരണം . സമൂഹത്തിലെ തെറ്റുകളും കുറ്റങ്ങളും ചൂണ്ടിക്കാണിക്കുന്ന മാദ്ധ്യമങ്ങൾക്ക് തിരിച്ചറിവ് വേണം. ജനങ്ങൾക്ക് അറിവ് നൽകുന്ന, മനസിലാക്കുന്ന വാർത്തകൾ നൽകണം. കെ റെയിൽ വിഷയത്തിലും മാദ്ധ്യമങ്ങളുടെ ഗൂഢാലോചനയാണ് നടക്കുന്നതെന്നും ശശികുമാർ പറഞ്ഞു.
കെ ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ, മാദ്ധ്യമ പ്രവർത്തക സ്മൃതി പരുത്തിക്കാട്, എൻ.ചന്ദ്രൻ, പി .കെ ശബരീഷ് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |