തിരുവനന്തപുരം: സൗമ്യവും സുതാര്യവുമായ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ ജനഹൃദയത്തിലിടം നേടിയ കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന് വികാരനിർഭരമായ യാത്രഅയപ്പ് നൽകി ജന്മനാടായ തിരുവനന്തപുരം.
മൃതദേഹം സൂക്ഷിച്ചിരുന്ന വെഞ്ഞാറമൂട്ടിലെ ഗോകുലം മെഡിക്കൽ കോളേജിൽ ഇന്നലെ രാവിലെ ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തിൽ നേതാക്കൾ കോൺഗ്രസ് പതാക ഭൗതികശരീരത്തിൽ പുതപ്പിച്ചു. തുടർന്ന് രാവിലെ 10ന് വിലാപയാത്ര ശാസ്‌തമംഗലത്തെ കെ.പി.സി.സി ഓഫീസിലേക്ക് പുറപ്പെട്ടു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ നൂറുകണക്കിനാളുകളാണ് വിലാപയാത്ര കടന്നുപോയ വഴികളിൽ കാത്തുനിന്നത്. പ്രധാന ജംഗ്ഷനുകളിൽ കോൺഗ്രസ് പ്രവർത്തകർ ആന്ത്യാഞ്ജലിയർപ്പിച്ചു.
'ആഡംബരങ്ങളുടെ കെട്ടുകാഴ്‌ചയില്ലാത്ത നേതാവ്...ആദർശധീരൻ തലേക്കുന്നിൽ ബഷീർ...' എന്ന് അനൗൺസ്‌മെന്റ് വാഹനത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു. ഉച്ചയ്‌ക്ക് 12ന് കെ.പി.സി.സി ആസ്ഥാനത്ത് മൃതദേഹം പൊതുദർശനത്തിന് വച്ചു. കെ.പി.സി.സി ഭാരവാഹികളും മുതിർന്ന നേതാക്കളും ചേർന്നാണ് ഭൗതികശരീരം ഏറ്റുവാങ്ങിയത്.
ഒരു മണിയോടെ ഡി.സി.സിയിൽ പൊതുദർശനത്തിന് വച്ച മൃതദേഹം ഒന്നരയോടെ ജന്മനാടായ തേമ്പാംമൂട് പുല്ലമ്പാറയിലെ വസതിയിലേക്ക് കൊണ്ടുപോയി. വിദേശത്തുള്ള മകൻ നിഷാന്ത് മൂന്ന് മണിയോടെ വസതിയിലെത്തി. സംസ്‌കാരം അഞ്ചിന് പേരുമല മുസ്ലിം ജമാഅത്ത് പള്ളി കബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു.
കെ.പി.സി.സി ആസ്ഥാനത്ത് പ്രസിഡന്റ് കെ. സുധാകരന് വേണ്ടി ജി.എസ്. ബാബുവും പ്രതിപക്ഷനേതാവ് വി.ഡി. സതീശന് വേണ്ടി ജി. സുബോധനും കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിക്ക് വേണ്ടി മരിയാപുരം ശ്രീകുമാറും ഉമ്മൻചാണ്ടിക്ക് വേണ്ടി തമ്പാനൂർ രവിയും കെ.സി. വേണുഗോപാലിന് വേണ്ടി പാലോട് രവിയും സ്‌പീക്കർ എം.ബി. രാജേഷിന് വേണ്ടി നിയമസഭാ ഉദ്യോഗസ്ഥരും റീത്ത് സമർപ്പിച്ചു.
മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണിരാജു, യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ, വി.എം. സുധീരൻ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എൻ.ശക്തൻ, അടൂർ പ്രകാശ്, വി.പ്രതാപചന്ദ്രൻ, അടൂർ ഗോപാലകൃഷ്‌ണൻ, ജോർജ് ഓണക്കൂർ, ആനത്തലവട്ടം ആനന്ദൻ,കോലിയക്കോട് കൃഷ്‌ണൻ നായർ,ആനാവൂർ നാഗപ്പൻ,വി.ജോയ്, മുകേഷ്, സി.ദിവാകരൻ, പി.ശശി,കെ.പി.ശങ്കരദാസ്, എം.വിൻസന്റ്, ബിന്ദുകൃഷ്‌ണ,ജെബി മേത്തർ,ശൂരനാട് രാജശേഖരൻ, വി.എസ്.ശിവകുമാർ, ശരത്ചന്ദ്രപ്രസാദ്, എം.എ വഹീദ്, എൻ.പീതാംബരക്കുറുപ്പ്, പന്തളം സുധാകരൻ,കെ.മോഹൻകുമാർ,ചെറിയാൻ ഫിലിപ്പ്, കരകുളം കൃഷ്‌ണപിള്ള, കെ.എസ്.ശബരീനാഥൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |