കുന്നംകുളം: മൂന്നര മണിക്കൂർ നീണ്ടുനിന്ന ചർച്ചയ്ക്കുശേഷം കുന്നംകുളം നഗരസഭാ ബഡ്ജറ്റ് വോട്ടിനിട്ട് പാസാക്കി. ബി.ജെ.പിയും കോൺഗ്രസും ബഡ്ജറ്റിനെ എതിർത്ത് വോട്ട് ചെയ്തപ്പോൾ ആർ.എം.പി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ആറ് ബി.ജെ.പി അംഗങ്ങളും ഏഴ് കോൺഗ്രസ് അംഗങ്ങളും എതിർത്തപ്പോൾ മൂന്നംഗ ആർ.എം.പി അംഗങ്ങൾ വിട്ടുനിന്നു.
ഭരണപക്ഷത്തെ 19 അംഗങ്ങളുടെ പിന്തുണയോടെയാണ് ബഡ്ജറ്റ് പാസായത്. രാവിലെ പത്തിന് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷെബീറാണ് ബഡ്ജറ്റ് ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. പ്രതിപക്ഷത്തു നിന്നും ബി.ജെ.പി കോൺഗ്രസ് അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു. നികുതി വർദ്ധനവില്ലാത്ത ബഡ്ജറ്റെന്ന് ഭരണപക്ഷം അവകാശപ്പെട്ടു.
ബഡ്ജറ്റ് ചർച്ചയിൽ പ്രതിപക്ഷത്തിന് പുതിയ നിർദ്ദേശങ്ങളില്ലെന്ന് ചർച്ചയ്ക്ക് മറുപടി പറഞ്ഞ വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ സൂചിപ്പിച്ചു. വരുമാന വർദ്ധനവിന്റെ പേരിൽ നികുതി വർദ്ധിപ്പിക്കില്ല. നഗരസഭ ഒരു ബാങ്കിംഗ് സ്ഥാപനമല്ലെന്ന് വൈസ് ചെയർപേഴ്‌സൺ വ്യക്തമാക്കി. ഹരിത കർമ്മ സേനാ അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുന്ന പദ്ധതി നടപ്പിലാക്കും. സ്ത്രീസൗഹൃദ ബഡ്ജറ്റാണിതെന്നും വൈസ് ചെയർപേഴ്‌സൺ പറഞ്ഞു.
33 പേർ ചർച്ചയിൽ പങ്കെടുത്തു. കോൺഗ്രസ് നേതാക്കളായ ബിജു സി. ബേബി, ലെബീബ് ഹസ്സൻ, മിഷ സെബാസ്റ്റ്യൻ ബി.ജെ.പി നേതാക്കളായ കെ.കെ.മുരളി, ബിനു പ്രസാദ്, ഗീതാ ശശി, അഡ്വ. സോഫിയ ശ്രീജിത്ത് ആർ.എം.പി നേതാക്കളായ ജയ സന്ദീപ് ചന്ദ്രൻ, ബീന രവി, ഭരണപക്ഷത്ത് നിന്ന് എ.എസ്. സുജീഷ്, ടി. സോമശേഖരൻ, വി.കെ. സുനിൽകുമാർ, പ്രിയ സജീഷ്, എ. ഷെക്കീന മിൽസ, പ്രവീണ ഭവേഷ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
വിമർശിക്കാൻ പോലും കഴിയാത്ത വിധത്തിൽ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള ദിശാബോധം നൽകുന്ന ബഡ്ജറ്റാണിത്.
- സീത രവീന്ദ്രൻ, നഗരസഭാ ചെയർപേഴ്‌സൺ
വരുമാനമുണ്ടാക്കാൻ കഴിയുന്ന യാതൊരു പദ്ധതികളുമില്ല. ഹരിത കർമ്മ സേന അംഗങ്ങളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്ന പദ്ധതികളില്ല.
- ഷാജി ആലിക്കൽ (കോൺഗ്രസ്)
പ്രധാന പദ്ധതികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |