തിരുവനന്തപുരം: പ്ലാച്ചിമട ഇരകൾക്കു നഷ്ടപരിഹാരം നൽകുന്നതിനായി കേരള നിയമസഭ പാസാക്കിയ ബിൽ കേന്ദ്രം തിരസ്കരിച്ച സാഹചര്യത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കാൻ സ്വീകരിക്കുന്ന നടപടികൾ അറിയിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. മേയ് 2നകം മറുപടി നൽകണം. സംസ്ഥാനസർക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്തതിനെ തുടർന്ന് പ്ലാച്ചിമട ഉന്നതാധികാര സമിതിയുടെ പരിസ്ഥിതിശാസ്ത്ര വിദഗ്ദ്ധ അംഗം ഡോ. എസ്. ഫെയ്‌സി കമ്മിഷനെ സമീപിച്ചതിനെ തുടർന്നാണ് നടപടി.
2000-04 കാലയളവിൽ കൊക്കകോള കമ്പനിയുണ്ടാക്കിയ മലിനീകരണവും ജലചൂഷണവുമാണ് വിഷയമെന്നിരിക്കെ മലിനീകരണ നിയന്ത്രണ ബോർഡ് പാലക്കാട് ജില്ലാ ഓഫീസർ 2019ൽ നടത്തിയ ജലപരിശോധനയും പാലക്കാട് പൊലീസ് സൂപ്രണ്ട് കമ്മിഷന് നൽകിയ റിപ്പോർട്ടും തെറ്റിദ്ധരിപ്പിക്കുന്നതും വാസ്തവവിരുദ്ധവുമായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഉന്നതാധികാര സമിതി കണ്ടെത്തിയ തെളിവുകളാണ് ഡോ. എസ്. ഫെയ്‌സി സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |