തിരുവനന്തപുരം: പന്ത്രണ്ട് ആവശ്യങ്ങളുന്നയിച്ച് തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്കിൽ ജില്ലയിൽ 42 സമരകേന്ദ്രങ്ങൾ. ഇന്ന് അർദ്ധരാത്രി മുതൽ ചൊവാഴ്‌ച അർദ്ധരാത്രി വരെയാണ് പണിമുടക്ക്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിൽ രണ്ട് വാഹന പ്രചാരണജാഥകളും 182 കാൽനട പ്രചാരണ ജാഥകളും നടക്കും. അത്യാവശ്യ സർവീസുകൾ, ആശുപത്രി,പത്രം,പാൽ എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നഗരത്തിലെ മുഖ്യസമരകേന്ദ്രം പാളയമാണ്. പുളിമൂട്ടിൽ നിന്ന് ജാഥയായി എത്തി നാളെ രാവിലെ 11ന് പണിമുടക്ക് പൊതുയോഗം ആരംഭിക്കും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. കെ.പി രാജേന്ദ്രൻ,സോണിയ ജോർജ്,നീല ലോഹിതദാസൻ നാടാർ,മാഹീൻ അബൂബക്കർ തുടങ്ങിയവർ പങ്കെടുക്കും.വൈകിട്ട് 4ന് സർഗോത്സവം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും.തൊഴിലാളികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.ചൊവാഴ്‌ച രാവിലെ ട്രേഡ് യൂണിയൻ നേതാക്കളുടെ അഭിവാദ്യ പ്രസംഗവും കലാപരിപാടികളുമുണ്ടാകും. വൈകുന്നേരം 5ന് പാളയത്ത് നിന്നും പ്രകടനമായി ജി.പി.ഒയ്‌ക്ക് മുന്നിലെത്തി സമാപനയോഗം ആരംഭിക്കും.
ജില്ലയിലെ 42 സമരകേന്ദ്രങ്ങൾ
പാളയം,പാപ്പനംകോട്,പ്രാവച്ചമ്പലം,ബാലരാമപുരം,പൂവ്വാർ,വിഴിഞ്ഞം,തിരുവല്ലം,നെയ്യാറ്റിൻകര,അവണാകുഴി,പെരുങ്കടവിള,ധനുവച്ചപുരം,പാറശാല,കുളത്തൂർ,കുറ്റിച്ചൽ,കളളിക്കാട്,കാട്ടാക്കട,മലയിൻകീഴ്,പേയാട്,അരുവിക്കര,നെടുമങ്ങാട്,ആനാട്,കന്യാകുളങ്ങര,പാലോട്,വിതുര,ആര്യനാട്,വെഞ്ഞാറമൂട്,കല്ലറ,വെമ്പായം,കല്ലമ്പലം,കിളിമാനൂർ,വർക്കല,ചിറയിൻകീഴ്,ആറ്റിങ്ങൽ,നിലയ്‌ക്കാമുക്ക്,കുളത്തൂർ,കഴക്കൂട്ടം,ശ്രീകാര്യം,വെളളറട,ആര്യംകോട്,കണിയാപുരം,മംഗലാപുരം,പോത്തൻകോട്.
സിനിമാ മേഖലയെ ഒഴിവാക്കില്ല
സിനിമാ മേഖലയെ മാത്രമായി പണിമുടക്കിൽ നിന്ന് ഒഴിവാക്കില്ലെന്ന് സംയുക്ത സമരസമിതി നേതാക്കളായ സി. ജയൻബാബുവും വി.ആർ. പ്രതാപനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. പണിമുടക്ക് ഒരു വർഷം മുമ്പ് പ്രഖ്യാപിച്ചതാണ്. എല്ലാവരും പണിമുടക്കിന്റെ സ്‌പിരിറ്റ് ഉൾക്കൊളളണമെന്നും നേതാക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |