തൃശൂർ: ശങ്കരാചാര്യരുടെ സംഭാവനകളാണ് ആധുനിക ഇന്ത്യയുടെ ആധാരശിലയെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. തെക്കേ മഠത്തിൽ ത്രിദിന ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങളെപ്പറ്റിയും ദർശനങ്ങളെക്കുറിച്ചും വിശദമായി പഠിച്ചെങ്കിലേ ഇന്ത്യയുടെ സംസ്‌കാരത്തെ അറിയാൻ കഴിയുകയുള്ളൂവെന്നും അവർ പറഞ്ഞു. ആംനായപീഠം ചാരിറ്റബിൾ ട്രസ്റ്റും ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്‌സും സംയുക്തമായാണ് സംസ്‌കൃതത്തിന് കേരളത്തിലെ ശങ്കരമഠങ്ങൾ നൽകിയ സംഭാവനകൾ എന്ന വിഷയത്തിൽ സെമിനാർ നടത്തിയത്. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സംസ്‌കൃത സർവകലാശാലയിൽ ശ്രീശങ്കരനെയും സംസ്‌കൃതത്തെയും കുറിച്ച് പഠിക്കുന്ന അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മനസിൽ ശങ്കരനുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തെക്കേമഠത്തിന്റെ അറ്റകുറ്റപ്പണികൾക്കായി എം.എൽ.എ ഫണ്ടിൽ നിന്ന് 50 ലക്ഷം നീക്കിവെച്ചതായി അദ്ദേഹം പറഞ്ഞു. ചിത്രൻ നമ്പൂതിരിപ്പാട്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി വല്ലഭൻ, കൗൺസിലർ പൂർണിമ സുരേഷ്, വടക്കുമ്പാട് നാരായണൻ, ഡോ.ഇ.എൻ സജിത്, മോഹൻ വെങ്കടകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |