# സമാന്തരസർവീസുകളും പ്രയോജനം ചെയ്യുന്നില്ല
കൊല്ലം: സ്വകാര്യ ബസുടമകൾ നടത്തുന്ന അനിശ്ചിത കാല സമരം മൂന്ന് ദിവസം പിന്നിട്ടിട്ടും ഗ്രാമീണ മേഖലയിലുൾപ്പെടെയുള്ള യാത്രാക്ലേശത്തിന് പരിഹാരം കാണാൻ കെ.എസ്.ആർ.ടി.സിക്ക് കഴിയുന്നില്ല.സ്വകാര്യ വാഹനങ്ങൾ സമാന്തര സർവീസ് നടത്തുന്നുണ്ടെങ്കിലും അവരും ഗ്രാമീണമേഖലയെ തഴഞ്ഞ മട്ടാണ്.
പരീക്ഷക്കാലം ആയതിനാൽ വിദ്യാർത്ഥികളാണ് ഏറെ വലയുന്നത്. അത്യാവശ്യക്കാരെ ഓട്ടോ, ടാക്സി ഡ്രൈവർമാർ അമിത ചാർജ്ജ് ഈടാക്കി ചൂഷണം ചെയ്യുന്നുവെന്നും പരാതിയുണ്ട്. സമാന്തരസർവീസുകളും യാത്രക്കാരെ പിഴിയുന്നതിൽ ഒട്ടും പിന്നിലല്ല. മൂന്ന്കിലോമീറ്റർ സഞ്ചരിക്കുന്നതിന് 50 രൂപ വരെ നഗരത്തിൽ ചില സമാന്തര വാഹനങ്ങൾ ഈടാക്കിയതായി യാത്രക്കാർ പറയുന്നു. മറ്റു മാർഗ്ഗമൊന്നുമില്ലാത്തതിനാൽ തർക്കത്തിന് മുതിരാതെ ചോദിക്കുന്ന പണം നൽകി യാത്രചെയ്യുകയാണ് മിക്കവരും.
# വരുമാനം കൂട്ടി കെ.എസ്.ആർ.ടി.സി
സ്വകാര്യ ബസ് സമരത്തെ തുടർന്ന് ജില്ലയിൽ പ്രതിദിന വരുമാനം 20 ശതമാനത്തോളം കൂടിയെന്ന് കെ.എസ്.ആർ.സി അധികൃതർ പറഞ്ഞു. ജില്ലയിലെ 9 ഡിപ്പോകളിലും നിന്ന് പരമാവധി ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഓരോ ഡിപ്പോയിലും 50ലധികം അധിക ട്രിപ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും ജില്ലാ പൂളിൽ ഒരു വാഹനം പോലും സർവീസ് നടത്താതിരിക്കുന്നില്ലെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു.
# ഗ്രാമങ്ങൾക്ക് അവഗണന
ജില്ലയിലെ കിഴക്കൻ മേഖലയുൾപ്പെടെയുള്ള ഗ്രാമീണ മേഖലകൾ കൂടുതലായും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. സ്വകാര്യബസ് സമരത്തിന്റെ പശ്ചാത്തലത്തിലും കെ.എസ്.ആർ.ടി.സി മലയോര ഗ്രാമങ്ങളിലേക്ക് സർവീസുകളൊന്നും നടത്തുന്നില്ല. മറ്റുള്ള ഗ്രാമങ്ങളിലാകട്ടെ നാമമാത്രമായ സർവീസുകളുമാണ് കെ.എസ്.ആർ.ടി.സി നടത്തിയത്.ഓട്ടോ. ടാക്സി സർവീസുകൾ മാത്രമാണ് ഇവിടങ്ങളിലെ ആശ്രയം.
............................
ജില്ലയിൽ ആകെ ഡിപ്പോകൾ: 09
സാധാരണ പ്രതിദിന ട്രിപ്പുകൾ: 2230- 2311
നിലവിൽ ട്രിപ്പുകൾ: 2680- 2750
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |