തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിക്കടുത്ത് അൻപതടി ആഴമുള്ള തോട്ടിൽ ബസ് മറിഞ്ഞ് ഡ്രൈവറടക്കം 8 പേർ മരിച്ചു. 45 പേർക്ക് പരുക്കേറ്റു. ബസിൽ 50 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ തെലുങ്ക് ദിനപ്പത്രമായ സാക്ഷിയിൽ മാദ്ധ്യമപ്രവർത്തകനായ ആദിത്യനാരായണ റെഡ്ഡിയുമുണ്ട്.ശനിയാഴ്ച രാത്രി പത്തരയോടെ മദനപ്പള്ളിയ്ക്കും തിരുപ്പതിയ്ക്കും ഇടയ്ക്കുള്ള ഭക്കാർപേട്ടിലാണ് സംഭവം നടന്നത്. നിശ്ചയസത്ക്കാരത്തിൽ പങ്കെടുക്കാൻ പോയവരാണ് മരിച്ചത്.
അനന്ത്പൂരിലെ ധർമ്മവാരത്തുനിന്നു തിരുപ്പതിയിലേക്ക് പോവുകയായിരുന്നു ബസാണ് അപകടത്തിൽ പെട്ടത്. നിലവിളി ശബ്‌ദം കേട്ട ബൈക്ക് യാത്രക്കാരാണ് അഗ്നിശമനസേനയെ വിവരമറിയിച്ചത്. രാത്രി വൈകിയായിരുന്നു അപകടമെന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. അപകടത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് അര ലക്ഷം രൂപ വീതവും നൽകുമെന്നും അദ്ദേഹം കുറിച്ചു. രാഷ്ട്രപതി റാം നാഥ് കോവിന്ദും അനുശോചനമറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |