കോട്ടയം. ആവിയിൽ പുഴുങ്ങിയത് പോലെ. ചൂടു കുറവാണെങ്കിലും എന്തൊരുഷ്ണമെന്ന് അറിയാതെ പറഞ്ഞുപോകും.
വേനൽ മഴയ്ക്ക് പിന്നാലെ ഉഷ്ണം വർദ്ധിച്ചതോടെയാണ് അസഹനീയ കാലാവസ്ഥ. ജില്ലയിലെമ്പാടും പേരിനെങ്കിലും വേനൽ മഴ പെയ്തിരുന്നു. ഇതിനു പിന്നാലെ അന്തരീക്ഷ ആർദ്രത വർദ്ധിച്ചതാണ് ഈ 'പുഴുങ്ങലിന്' കാരണം.
ദിവസങ്ങളായി ജില്ലയിൽ രാവിലെ മുതൽ മേഘാവൃതമായ അന്തരീക്ഷമാണ്. മഴ പെയ്യുമെന്ന തോന്നലുണ്ടാകുമെങ്കിലും പെയ്യില്ല. ഇത്തരം സ്ഥലങ്ങളിൽ പിന്നീടുള്ള മണിക്കൂറുകളിൽ അസഹനീയ അവസ്ഥയാണ്. രാത്രി താപനില വർദ്ധിക്കുന്നതോടെ ഉറങ്ങാൻ പോലും കഴിയില്ല. ഫാനോ, എ.സിയോ ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലെത്തി.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
സവിശേഷ കാലാവസ്ഥ ത്വക്ക് രോഗങ്ങൾക്ക് കാരണമാകും.
അമിതവിയർപ്പിൽ ജലാംശം നിലനിറുത്താൻ വെള്ളം കുടിക്കണം.
കുറഞ്ഞത് രണ്ട് നേരമെങ്കിലും കുളിക്കണം.
അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണം, സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കണം.
ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പ്.
'' കുട്ടികൾക്ക് ഉൾപ്പെടെ അമിത വിയർപ്പിനെത്തുടർന്ന് ത്വക്ക് രോഗങ്ങൾ വർദ്ധിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ പാലിക്കണം''
ഇന്നലത്തെ താപനില: 36.5
മഴ ശക്തമായേക്കും.
ഇന്നുമുതൽ വേനൽമഴ വീണ്ടും ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. നിലവിൽ ജില്ലയിൽ വേനൽമഴയുടെ അളവിൽ 38 ശതമാനത്തിന്റെ കുറവുണ്ട്. എന്നാൽ, അങ്ങിങ്ങ് മഴ പെയ്തിട്ടും പകൽ താപനിലയിൽ കാര്യമായ കുറവുണ്ടായില്ല. പുനലൂരിനൊപ്പം സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പകൽ താപനില രേഖപ്പെടുത്തിയതും കോട്ടയത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |