കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടിയ ശ്രീലങ്കയിൽ നിന്ന് അഭയാർത്ഥികൾ രാജ്യത്തേക്ക് കടക്കാൻ തയ്യാറെടുക്കുവെന്ന ഇന്റലിജൻസ് വിവരത്തെത്തുടർന്ന് കൊച്ചി തീരവും കനത്ത ജാഗ്രതയിൽ. കോസ്റ്റൽ പൊലീസും കോസ്റ്റ് ഗാർഡുമാണ് നിരീക്ഷണത്തിന് ചുക്കാൻ പിടിക്കുന്നത്. സംസ്ഥാന വ്യാപകമായുള്ള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. കൊച്ചിതീരമാകെ നിരീക്ഷണ വലയത്തിലാണെന്നും ഇതുവരെ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കോസ്റ്റൽ പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലെ രാമേശ്വരത്ത് 16 പേരടങ്ങുന്ന ശ്രീലങ്കൻ അഭയാർത്ഥി സംഘം എത്തിയിരുന്നു. ഏകദേശം രണ്ടായിരം പേരടങ്ങുന്ന സംഘം ഇന്ത്യയിലേക്ക് പാലായനം ചെയ്യാൻ ഒരുങ്ങി നിൽക്കുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. പാചകവാതകമോ വൈദ്യുതിയോ ലഭിക്കാതെ നട്ടം തിരിയുകയാണ് ശ്രീലങ്കൻ ജനത.
ബോട്ടുകളും
നിരീക്ഷണത്തിൽ
മത്സ്യബന്ധനത്തിന് പോകുന്നതും വരുന്നതുമായ എല്ലാ ബോട്ടുകളിലും പരിശോധന തുടരുകയാണ്. ശ്രീങ്കയിൽ നിന്ന് ബോട്ടുകളിലെത്താൻ സാദ്ധ്യതയുള്ളതിനാലാണിത്. കൊച്ചി തീരദേശത്തെ എല്ലാ ഹാർബറുകളും പ്രത്യേക പരിശോധനും ആരംഭിച്ചിട്ടുണ്ട്.
കടലോര
ജാഗ്രത സമിതി
തീരദേശത്ത് 31ഇടങ്ങളിലാണ് അതാത് ബീറ്റ് ഓഫീസർമാർരുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നത്. അതേസമയം കോസ്റ്റൽ തീരസംരക്ഷണത്തിന് രൂപീകരിച്ച കടലോര ജാഗ്രതാ സമിതിയും പരിശോധനയ്ക്ക് മുന്നിലുണ്ട്. അതാത് കേന്ദ്രങ്ങളിലെ യൂണിറ്റുകളാണ് പൊലീസിന് സഹായമായി മുന്നിലുള്ളത്.
തീരദേശം കോസ്റ്റൽ പൊലീസിന്റെ നിയന്ത്രണത്തിലാണ്. 24മണിക്കൂറും പരിശോധന നടക്കുന്നുണ്ടെന്ന് കോസ്റ്റൽ സി.ഐ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |