കുന്ദമംഗലം: ഒറ്റപ്പെട്ടുപോയ കുറെ മനുഷ്യരുടെ ജീവിതത്തിന് നിറം പകരുകയാണ് ചാത്തമംഗലം പഞ്ചായത്തിലെ പൂളക്കോട് ശ്രീ സദാശിവ കൾച്ചറൽ സെന്റർ. ബാല്യങ്ങൾക്ക് മാതൃത്വത്തിന്റെ വാത്സല്യവും വൃദ്ധരായവർക്ക് മക്കളുടെ കരുതലും സ്നേഹവും ഒരുക്കുകയാണ് ഈ ആശ്രയ കേന്ദ്രം. 2005ൽ അനാഥരായ നാലു കുട്ടികളുമായി ഒരു ചെറിയ വാടകവീട്ടിൽ തുടങ്ങിയതാണ് ഈ കാരുണ്യ ഭവൻ. ഇപ്പോൾ സ്വന്തമായ 54സെന്റ് ഭൂമിയിലെ മൂന്ന് കെട്ടിടങ്ങളിൽ 26 പേർ കഴിയുകയാണ് കുടുംബാംഗങ്ങളായി. മാതൃസദനത്തിൽ എട്ട് അമ്മമാരും ബാലസദനത്തിൽ 18 കുട്ടികളുമാണ് താമസിക്കുന്നത്. സുമനസുകളുടെ സഹായമാണ് ഈ സ്ഥാപനത്തിന്റെ കരുത്ത്. പിറന്നാൾ ആഘോഷം, വിവാഹവാർഷികം, ഗൃഹപ്രവേശം എന്നിവയെല്ലാം സദാശിവത്തിലെ അന്തേവാസികൾക്കൊപ്പം പങ്കിടുന്നവർ നിരവധിയാണ്. ക്ഷേത്രകമ്മിറ്റികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യക്തികളും അന്തേവാസികൾക്ക് അന്നദാനം നടത്തിവരുന്നു. ഒരു നേരത്തെ സദ്യയ്ക്ക് 3000 രൂപയും ഒരു ദിവസത്തെ ഭക്ഷണത്തിന് 5000 രൂപയുമാണ് സംഭാവനയായി വാങ്ങുന്നത്. ഭക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം, ജീവനക്കാരുടെ പ്രതിഫലം എന്നിവയ്ക്കെല്ലാം നല്ലൊരു തുക ദിവസേന കണ്ടെത്തണം. സർക്കാരിന് പല തവണ അപേക്ഷ നൽകിയെങ്കിലും ഒരു സഹായവും ഇതേവരെ ലഭിച്ചിട്ടില്ലെന്ന് സദാശിവ കൾച്ചറൽ സെന്റർ പ്രസിഡന്റ് എ.ജനാർദ്ദനനും സെക്രട്ടറി ശ്രീജേഷും പറയുന്നു. സമീപ പ്രദേശങ്ങളിലെല്ലാം കൊവിഡ് പടർന്നപ്പോഴും മാതൃസദനവും ബാലസദനവും രോഗബാധയേൽക്കാതെ രക്ഷപ്പെട്ടത് ഇവിടുത്തെ ചിട്ടയായ ജീവിതചര്യകൾകൊണ്ടായിരുന്നു.
സദനത്തിലെ അമ്മമാരുടെ പകൽസമയങ്ങളിലെ വിരസതയകറ്റാൻ വിളക്കുതിരി, മെഴുകുതിരി, ചന്ദനത്തിരി നിർമ്മാണ യൂണിറ്റുകൾ തുടങ്ങാനുള്ള ആലോചനയിലാണ് നടത്തിപ്പുകാർ. ഒരു പാലിയേറ്റീവ് യൂണിറ്റ് തുടങ്ങാനും പദ്ധതിയുണ്ട്. ആംബുലൻസ് വാങ്ങാനുള്ള ശ്രമം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |