ന്യൂഡൽഹി:കയറ്റുമതിയിൽ രാജ്യം 30 ലക്ഷം കോടി രൂപയുടെ ചരിത്രനേട്ടം കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി മൻകി ബാത്തിൽ പറഞ്ഞു.
ഇന്ത്യയുടെ കഴിവും സാധ്യതകളുമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യൻ ഉല്പന്നങ്ങളുടെ ആവശ്യം ലോകത്ത് വർദ്ധിക്കുകയാണ്. സർക്കാരിന് ഉല്പന്നങ്ങൾ വിൽക്കാൻ വലിയ ആളുകൾക്ക് മാത്രമേ കഴിയൂവെന്ന വിശ്വാസം മാറി. സർക്കാരിന്റെ ഇ - മാർക്കറ്റ് പ്ലേസ് പോർട്ടൽ ഈ ധാരണ മാറ്റി. ഒന്നര ലക്ഷം ചെറുകിട സംരംഭകർ ഉല്പന്നങ്ങൾ സർക്കാരിന് നേരിട്ട് വിൽക്കുന്നു. ഇത് പുതിയ ഇന്ത്യയുടെ ഊർജ്ജമാണ്. രാജ്യത്തെ വിതരണ ശൃംഖല ദിനംപ്രതി ശക്തിപ്പെടുന്നുമുണ്ട്. സാമ്പത്തിക പുരോഗതിയിലേക്ക് ഇന്ത്യ വലിയ ചുവടു വയ്പ്പാണ് നടത്തുന്നത്. ഈ നേട്ടത്തിന് നമ്മുടെ കർഷകരെയും യുവാക്കളെയും എം.എസ് എം.ഇകളെയും ഞാൻ അഭിനന്ദിക്കുന്നു. ആയുഷ് സ്റ്റാർട്ടപ്പുകളുടെ വിജയം പ്രോത്സാഹ ജനകമാണ്.
അടുത്ത മാസം രണ്ട് മഹാരഥന്മാരുടെ ജയന്തി ആഘോഷിക്കുകയാണ്. മഹാത്മാ ഫൂലെയും അംബേദ്കറും. ഫൂലെ ജയന്തി 11നും അംബേദ്കർ ജയന്തി 14 നുമാണ്. രണ്ട് പേരും വിവേചനത്തിനും അസമത്വത്തിനുമെതിരെ പൊരുതിയവരാണ്. അടുത്ത മാസം മുതൽ ഉത്സവങ്ങളും ആഘോഷങ്ങളും വരികയാണ്. നമുക്ക് ഉത്സവങ്ങൾ ആഘോഷിക്കാം - പ്രധാനമന്ത്രി പറഞ്ഞു.
ശ്രീമൻ നാരായണന് അഭിനന്ദനം
പക്ഷിമൃഗാദികൾക്ക് വേണ്ടി ജീവജലത്തിനൊരു മൺപാത്രം പദ്ധതിയിലൂടെ ഒരു ലക്ഷത്തോളം മൺപാത്രങ്ങൾ വിതരണം ചെയ്ത ആലുവ മുപ്പത്തടം സ്വദേശി ശ്രീമൻ നാരായണനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പദ്ധതിക്ക് ഒമ്പത് വർഷം മുമ്പാണ് നാരായണൻ തുടക്കമിട്ടത്. ചൂടിൽ പക്ഷിമൃഗാദികളുടെ വിവശത കണ്ട് അദ്ദേഹം അസ്വസ്ഥനാകുമായിരുന്നു. ഈ ജീവജാലങ്ങൾക്ക് വേണ്ടി മൺപാത്രങ്ങൾ വിതരണം ചെയ്താൽ മറ്റുള്ളവർ ആ പാത്രങ്ങളിൽ വെള്ളം നിറച്ചാൽ മതിയല്ലോയെന്ന ചിന്ത അദ്ദേഹത്തിനുണ്ടായി. മൺപാത്രങ്ങളുടെ എണ്ണം ഒരു ലക്ഷം കടക്കാൻ പോകുന്നു. അപ്പോൾ ഒരു പാത്രം അദ്ദേഹം ഗാന്ധിജിയുടെ സബർമതി ആശ്രമത്തിന് നൽകും--. പ്രധാനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |