തിരുവനന്തപുരം: പ്രധാനമന്ത്രി ഗരീബ് കല്യൺ അന്നയോജന പദ്ധതി പ്രകാരം മുൻഗണനാ കാർഡ് ഉടമകൾക്കുള്ള സൗജന്യ അരി വിതരണം സെപ്തംബർ വരെ തുടരാൻ തീരുമാനിച്ചതോടെ സംസ്ഥാനത്തെ 1.54,കോടി പേർക്ക് പ്രയോജനം ലഭിക്കും.
ആനുകൂല്യം പിങ്ക്, മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രമാണ് .
സാധാരണ റേഷനുപുറമെ കാർഡിലെ ഒരംഗത്തിന് അഞ്ച് കിലോഗ്രാം അരിയും കാർഡൊന്നിന് ഒരു കിലോഗ്രാം കടല അല്ലെങ്കിൽ പയറുമാണ് കേന്ദ്ര പദ്ധതി പ്രകാരം ലഭിക്കുക.
കൊവിഡ് കാലത്ത് റേഷൻ കടകൾ വഴിയുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാന സർക്കാർ നിറുത്തിയിരുന്നു. അടുത്തിടെ നാല് സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് അധികാരം ലഭിക്കുന്നതിന് സൗജന്യ റേഷൻ വിതരണം സഹായിച്ചുവെന്ന് വിലയിരുത്തിയാണ് കേന്ദ്രം പദ്ധതി തുടരുന്നത്.
കൊവിഡിനെ തുടർന്ന് 2020 മാർച്ചിലാണ് കേന്ദ്ര,സംസ്ഥാന സർക്കാരുകൾ സൗജന്യ ഭക്ഷ്യധാന്യ വിതരണം ആരംഭിച്ചത്.
വിഷു കിറ്ര് തീരുമാനമായില്ല
കഴിഞ്ഞ തവണ വിഷുവിന് സൗജന്യ ഭക്ഷ്യക്കിറ്റ് നൽകിയതുപോലെ ഇത്തവണ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടില്ല. സൗജന്യക്കിറ്റ് സാമ്പത്തികശേഷിയുള്ളവർക്ക് നൽകുന്നതിനോട് ധനവകുപ്പ് നേരത്തെ എതിർപ്പ് അറിയിച്ചിരുന്നു.
'പദ്ധതി നീട്ടിയതിൽ കേന്ദ്ര സർക്കാരിനെ അഭിനന്ദിക്കുന്നു. ഇതിനായി പ്രധാനമന്ത്രിക്കും കേന്ദ്രഭക്ഷ്യമന്ത്രിക്കും നിവേദനം നൽകിയിരുന്നു''.
-ടി. മുഹമ്മദാലി, ജനറൽ സെക്രട്ടറി, ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ
കമ്മിഷൻ 13.93 കോടി
കേരളത്തിലെ റേഷൻ കടകളിൽ എത്തുന്ന ധാന്യം- 7,74,002 ക്വിന്റൽ
ഒരു ക്വിന്റലിന് റേഷൻകടക്കാരന് ലഭിക്കുന്ന കമ്മിഷൻ- 180 രൂപ
റേഷൻ വ്യാപാരികൾക്ക് ലഭിക്കുന്ന മൊത്തം കമ്മിഷൻ- 13.93 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |